ആയിരക്കണക്കിന് യാത്രക്കാരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. മുംബൈയെയും കൊങ്കണിനെയും ബന്ധിപ്പിക്കുന്ന മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ റോ-റോ (റോൾ-ഓൺ, റോൾ-ഓഫ്) ഫെറി സർവീസ് സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കും. ഇതോടെ യാത്രാസമയം ഗണ്യമായി കുറയും. ഗണേശോത്സവം, ഹോളി തുടങ്ങിയ ഉത്സവ കാലങ്ങളില്‍ മുംബൈ- ഗോവ ഹൈവേയിലെ ഗതാഗതക്കുരുക്കിൽപെട്ട് ദുരിതമനുഭവിക്കുന്ന യാത്രക്കാർക്ക് അനുഗ്രഹമാണ് പുതിയ റോ-റോ സർവീസ്.
ജയ്ഗഡിലേക്ക് (രത്നഗിരി) വെറും 3 മണിക്കൂർകൊണ്ടും വിജയദുർഗിലേക്ക് (സിന്ധുദുർഗ്) 5 മണിക്കൂറുകൊണ്ടും എത്താനാകും. സാധാരണയായി റോഡ് മാർഗം 10-12 മണിക്കൂറാണ് എടുക്കുന്നത്. എല്ലാത്തരം യാത്രക്കാർക്കും സൗകര്യപ്രദമായ വിധത്തിലാണ് ഫെറിയുടെ ടിക്കറ്റിംഗ് സംവിധാനം. ഇക്കണോമി ക്ലാസിന് 2500 രൂപയിൽ ആരംഭിച്ച് ഫസ്റ്റ് ക്ലാസിന് 9000 രൂപ വരെയാണ് യാത്രാ നിരക്കുകൾ. വാഹന ഉടമകൾക്കും ഈ സേവനം ഒരു അനുഗ്രഹമാണ്. കാറുകൾക്ക് 6000 രൂപ, ഇരുചക്ര വാഹനങ്ങൾക്ക് 1000 രൂപ, സൈക്കിളുകൾക്ക് 600 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 50 ഫോർ വീലറുകൾ, 30 ഇരുചക്ര വാഹനങ്ങൾ, മിനി ബസുകൾ എന്നിവ വഹിക്കാൻ കഴിയുന്ന ഫെറി, മുംബൈയിലെ ഭൗച്ച ധാക്കയെ ജയ്ഗഡിലെയും വിജയദുർഗിലെയും ജെട്ടികളുമായി ബന്ധിപ്പിക്കുന്നു.
ദക്ഷിണേഷ്യയിലെ ഏറ്റവും വേഗതയേറിയ റോ-റോ സർവീസ് മഹാരാഷ്ട്ര സർക്കാരിന്റെ ഒരു പ്രധാന സംരംഭമാണ്. പദ്ധതിക്ക് ആവശ്യമായ 147 പെർമിറ്റുകളും ലഭിച്ചുവെന്നും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇത് നടപ്പിലാക്കിയിട്ടുണ്ടെന്നും ഫിഷറീസ്, തുറമുഖ വികസന മന്ത്രി നിതേഷ് റാണെ പറയുന്നു. ഉത്സവകാലങ്ങളിൽ സ്വന്തം ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകുന്നതിനും കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്.
മുംബൈയ്ക്കും മാണ്ട്‌വയ്ക്കും ഇടയിലുള്ള നിലവിലുള്ള റോ-റോ ഫെറി സർവീസിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ മുംബൈ-കൊങ്കൺ റൂട്ട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം ഒരു മണിക്കൂർ എടുക്കുന്ന മുംബൈ-അലിബാഗ് സർവീസ്, ജനപ്രിയ തീരദേശ പട്ടണത്തെ കൂടുതൽ ആക്സസ് ചെയ്യാവുന്നതാക്കി. സാധാരണയായി മൂന്ന് മണിക്കൂറിലധികം എടുക്കുന്ന തിരക്കേറിയ റോഡ് യാത്ര പഴങ്കഥയായി. ഫെറിയിൽ കാറോ ബൈക്കോ ഒപ്പം കൊണ്ടുപോകാനുള്ള സൗകര്യം വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളും വലിയൊരു മാറ്റമാണ്. ഇത് അലിബാഗിലേക്കുള്ള പകൽ യാത്രകളും വാരാന്ത്യ അവധി ദിനങ്ങളും കൂടുതൽ സൗകര്യപ്രദവും ആസ്വാദ്യകരവുമാക്കുന്നു.