ഇറാനിയൻ ആക്രമണത്തെ അനുകൂലിക്കുന്ന രീതിയിലെ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച എട്ടുപേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പിടികൂടി. രാജ്യത്തോടുള്ള വഞ്ചനയും നിലവിലുള്ള മൂല്യങ്ങളുടെയും തത്വങ്ങളുടെയും നഗ്നമായ ലംഘനവുമാണ് ഈ വ്യക്തികളുടെ പ്രവൃത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളിൽ ഭീതി പടർത്തുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ തകർന്നു കിടക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇത്തരത്തിൽ നിർമ്മിച്ചത്. ഇത് പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ വലിയ തോതിൽ പരിഭ്രാന്തിയുണ്ടാക്കാൻ കാരണമായി. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.