യുഎസിന്റെ അധിക തീരുവ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 40 രാജ്യങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം. യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുഎഇ, ഓസ്ട്രേലിയ, നെതർലൻഡ്സ്, പോളണ്ട്, കാനഡ, മെക്സിക്കോ, റഷ്യ, ബെൽജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ഇന്ത്യൻ വസ്ത്ര വൈവിധ്യത്തെകകുറിച്ച് പ്രചാരണം നടത്താനാണ് തീരുമാനം.
അമേരിക്കയുടെ 50 ശതമാനം തീരുവ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന മേഖലകളിലൊന്നാണ് വസ്ത്ര വ്യവസായം. തീരുവ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ തിരുപ്പൂർ, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ വസ്ത്ര, പാദരക്ഷ നിർമാണ കേന്ദ്രങ്ങൾ പലതും ഉത്പാദനം നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു.
വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ തുണിത്തരങ്ങൾ ലഭിക്കുമെന്നതിനാൽ ഇന്ത്യൻ നിർമാതാക്കൾക്ക് ഇവരോട് പിടിച്ചുനിൽക്കാൻ പ്രയാസമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 40 വിപണികൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്താൻ തീരുമാനിച്ചത്.
ഇന്ത്യ നിലവിൽ 220 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. എന്നാൽ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന 40 രാജ്യങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. ഇവരെല്ലാവരും ചേർന്ന് 590 ബില്യൺ ഡോളറിലധികം രൂപയുടെ ഇറക്കുമതിയാണ് നടത്തുന്നത്. എന്നാൽ ഇന്ത്യയുടെ വിഹിതം 5–6 ശതമാനം മാത്രമാണ്.
"ഇത് തിരിച്ചറിഞ്ഞുകൊണ്ട്, പരമ്പരാഗത വിപണികളിലും വളർന്നുവരുന്ന വിപണികളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഈ 40 രാജ്യങ്ങളിലും പ്രചാരണ പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്യുന്നത്" ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓഗസ്റ്റ് 27 ന് പ്രാബല്യത്തിൽ വന്ന പുതിയ യുഎസ് താരിഫ്, 48 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ കയറ്റുമതിയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുണിത്തരങ്ങളും വസ്ത്രങ്ങളും, രത്നങ്ങളും ആഭരണങ്ങളും, ചെമ്മീൻ, തുകൽ, പാദരക്ഷകൾ, മൃഗ ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ യന്ത്രങ്ങൾ എന്നിവയെയും അധിക തീരുവ ബാധിക്കും.