'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി
വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി. പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെതിരെയുളള കേസിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹവാഗ്ദാനം തന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധമുണ്ടായതെന്ന് പെൺകുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം നടന്നതായി ഫോറൻസിക്ക് തെളിവുകളില്ല, പതിനഞ്ച് വയസ് പ്രായമുള്ളപ്പോൾ പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെയാണ് ശാരീരിക ബന്ധം ഉണ്ടാകുന്നത്. യുവാവും പ്രായപൂർത്തിയായപ്പോഴാണ് വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറുന്നത്.
സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷം, പ്രായപൂർത്തിയായപ്പോഴാണ് പെൺകുട്ടി പരാതി നൽകുന്നത്. തുടർന്ന് എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ പരസ്പര സമ്മതത്തോടെ സംഭവിച്ച ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഇതേ തുടർന്ന് നൽകിയ പരാതിയിൽ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് കോടതി റദ്ദാക്കുകയായിരുന്നു.
What's Your Reaction?