വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ. അടുത്ത ഏതാനും ആഴ്ചകളിൽ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് എയർഇന്ത്യയുടെ അറിയിപ്പ്. സൂഹമാധ്യമങ്ങളിലെ കുറിപ്പിൽ എയർ ഇന്ത്യ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുഖാചരണം തുടരുന്നതിനിടയിലാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന തടസങ്ങൾ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് കുറിപ്പിൽ എയർ ഇന്ത്യ വിശദമാക്കുന്നു. വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സർക്കാരുമായി ചേർന്ന് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയർ ഇന്ത്യ വിശദമാക്കി. ഡിജിസിഎ എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്നും ഇവ സർവീസുകൾ നടത്താൻ തയ്യാറെന്നും എയർ ഇന്ത്യ വിദമാക്കി. ശേഷിച്ച വിമാനങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടക്കും.
എയർ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിംഗ് 777 വിമാനങ്ങളിലും പരിശോധന നടത്തുമെന്നും കുറിപ്പിൽ എയർ ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷവും സുരക്ഷാ പരിശോധനകളും നിമിത്തം കഴിഞ്ഞ ആറ് ദിവസങ്ങളിലായി 83 അന്താരാഷ്ട്ര സർവ്വീസുകളണ് റദ്ദാക്കിയത്.
What's Your Reaction?






