'2021ൽ മത്സരിക്കുമ്പോൾ 68 ലക്ഷം; 2022ൽ 5 കോടിയുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തൽ': മന്ത്രി സജി ചെറിയാനെതിരെ ബിന്ദു കൃഷ്ണ

Mar 26, 2022 - 22:06
 0
'2021ൽ മത്സരിക്കുമ്പോൾ 68 ലക്ഷം; 2022ൽ 5 കോടിയുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തൽ': മന്ത്രി സജി ചെറിയാനെതിരെ ബിന്ദു കൃഷ്ണ

മന്ത്രി സജി ചെറിയാനെതിരെ (Saji Cheriyan) കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ (Bindu Krishna). സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനെതിരെ മന്ത്രി നടത്തിയ പ്രസ്താവനയെ കൂട്ടുപിടിച്ചാണ് ബിന്ദു കൃഷ്ണ ആരോപണവുമായി രംഗത്ത് വന്നത്. ''തീവ്രവാദ ബന്ധമുണ്ടോ മന്ത്രീ ?, 2021ലെ തെരഞ്ഞെടുപ്പ് പത്രികയിൽ 68 ലക്ഷം, 2022ൽ 5 കോടിയുടെ ആസ്തിയുണ്ടെന്ന് സ്വയം വെളിപ്പെടുത്തൽ...' എന്നാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സജി ചെറിയാൻ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്കിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

വീടടക്കം അഞ്ചുകോടിയുടെ ആസ്തിയുണ്ടെന്ന് ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ സജി ചെറിയാൻ, തെരഞ്ഞടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഇതു കാണിക്കാത്തതെന്തെന്ന വിമർശനം സോഷ്യൽ മീഡിയയിൽ അടക്കം ശക്തമാകുന്നതിടെയാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിപ്പുമായി എത്തിയത്.



നേരത്തെ സജി ചെറിയാനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ വീടിരിക്കുന്ന മുളക്കുഴ പഞ്ചായത്തിൽ സിൽവർലൈൻ അലൈൻമെന്റിൽ മാറ്റംവരുത്തിയെന്ന ആരോപണമാണ് തിരുവഞ്ചൂർ ഉന്നയിച്ചത്. വില കുറഞ്ഞ രാഷ്ട്രീയ ആരോപണമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനു സാധിക്കുമെങ്കിൽ തന്റെ വീട്ടിലൂടെ സിൽവർ ലൈൻ അലൈൻമെന്റ് കൊണ്ടുവരട്ടെയെന്നും സജി ചെറിയാൻ തിരിച്ചടിച്ചിരുന്നു. സമരം നടത്തുന്ന തീവ്രവാദി

സജി ചെറിയാൻ പറഞ്ഞത്

തിരുവഞ്ചൂർ ഇത്ര വിലകുറഞ്ഞ ആരോപണം ഉന്നയിക്കരുത്. വീടടക്കം 5 കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്റെ മരണശേഷം അതു കരുണ പെയിൻ ആൻ‍ഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വീട് ഏറ്റെടുക്കുമ്പോൾ സർക്കാരിൽനിന്നു കിട്ടുന്ന പണം തിരുവഞ്ചൂർ കൈപ്പറ്റി സൊസൈറ്റിക്കു കൈമാറിയാൽ മതി. അലൈൻമെന്റ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഈ പദ്ധതി യാഥാർഥ്യമാകുന്നതു എനിക്കു കാണാൻ പറ്റുമോ എന്നറിയില്ല. എന്റെ ഭാവി തലമുറ ഇതിന്റെ സൗകര്യം അനുഭവിക്കുകയും അഭിമാനിക്കുകയും ചെയ്യും.


മുഖ്യമന്ത്രിയെ വേട്ടയാടിയാൽ ക്ലച്ച് പിടിക്കില്ലെന്നു മനസ്സിലായതുകൊണ്ടാണു മധ്യതിരുവിതാംകൂറിൽ സജീവമായി നിൽക്കുന്ന മന്ത്രിയും പാർട്ടി നേതാവുമെന്ന നിലയിൽ എന്നെ വേട്ടയാടുന്നത്. പിടിച്ചുകയറാൻ ഈ മേഖല യുഡിഎഫ് സമരകേന്ദ്രമാക്കി മാറ്റുന്നു. കേരളത്തിലെ ബിജെപിയുടെയും യുഡിഎഫിന്റെയും കണ്ണിലെ കരടാണു ഞാൻ. എന്നെ തകർത്താൽ അടുത്തതു മന്ത്രി വീണാ ജോർജാണ്. സമരം ചെയ്യുന്നവർ തീവ്രവാദികളാണെന്നു പറ‍ഞ്ഞിട്ടില്ല. സമരരീതി തീവ്രവാദ സ്വഭാവമുള്ളതാണെന്നാണ് ഉദ്ദേശിച്ചത്.

'സമരക്കാർക്കു പണം കിട്ടുന്നു'

സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നവര്‍ക്ക് പണം കിട്ടുന്നുണ്ടെന്നു മന്ത്രി സജി ചെറിയാന്‍. ഇവർക്കു പണം നല്‍കുന്നത് വാഹന, സ്പെയര്‍ പാര്‍ട്സ് നിര്‍മാതാക്കളാണ്. സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പാണ്. സര്‍വേക്കല്ല് പിഴുതുമാറ്റുന്നത് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കേണ്ട കുറ്റമാണ്. സിൽവർലൈനിൽ കേരളത്തിൽ നടക്കുന്നതും അടികിട്ടേണ്ട സമരമാണെന്ന് സജി ചെറിയാൻ പറഞ്ഞു. കേരളത്തിൽ ചെയ്യുന്ന സമരം ഡൽഹിയിൽ നടക്കില്ല. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിർക്കുന്ന കോൺഗ്രസിന് സർവനാശമുണ്ടാകും. അടുത്ത തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow