പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം പിരിക്കുന്നതിങ്ങനെയെന്ന് കേന്ദ്ര ഏജൻസികൾ

Mar 7, 2025 - 08:17
 0
പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം പിരിക്കുന്നതിങ്ങനെയെന്ന് കേന്ദ്ര ഏജൻസികൾ

എസ് ഡി പി ഐയും നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം പിരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം വെളിയില്‍ വരാത്ത രീതിയിലുള്ള പണപ്പിരിവുകളും പ്രവര്‍ത്തനങ്ങളും സജീവമാകുന്നതായാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത പേരുകളിലാണ് ധനസമാഹരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹവാല വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും പണകൈമാറ്റം നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ സമാന പാർട്ടി സംഘടനകൾ രൂപീകരിച്ചതായി കേന്ദ്ര ഏജൻസികൾ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം( ഐഎഫ്എഫ്), ഇന്ത്യന്‍ സോഷ്യല്‍ ഫോറം ( ഐഎസ്എഫ്) എന്നീ പേരുകളിലായിരുന്നു സംഘടനകൾ രൂപീകരിച്ചത്. ഐഎഫ്എഫ് പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലും ഐഎസ്എഫ് എസ് ഡി പി ഐയുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. റമദാൻ കളക്ഷൻ എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിൽ നടത്തിയ ധനശേഖരണം ദേശവിരുദ്ധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണെന്നുമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ കോഴിക്കോട് യൂണിറ്റി ഹൗസില്‍ നടത്തിയ തിരച്ചിലിനിടെ 2018 ഡിസംബര്‍ 14-ന് ബഹ്റൈനിലെ മനാമയില്‍ നടന്ന സോണല്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഐഎസ്എഫ് പ്രസിഡന്റിന്റെയും യോഗത്തിന്റെ മിനിറ്റ്‌സ് രേഖ കണ്ടെടുത്തിരുന്നു. പാര്‍ട്ടിയ്ക്ക് ആവശ്യമായ മാനവശേഷിയും വിഭവങ്ങളും ലഭ്യമാക്കണമെന്നും പാര്‍ട്ടിയുടെ (എസ്ഡിപിഐ) ധനസമാഹരണ ലക്ഷ്യങ്ങള്‍ സൗദി അറേബ്യയുടെ (കെഎസ്എ) സോണല്‍ യൂണിറ്റുകള്‍ക്കാണെന്നും യോഗത്തില്‍ പങ്കെടുത്ത എം‌ കെ ഫൈസി പറഞ്ഞതായി ഈ രേഖയില്‍ പറയുന്നു.

എസ്ഡിപിഐയ്ക്ക് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ചെലവുകളെപ്പറ്റിയുള്ള രേഖകളും കൂടുതല്‍ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. എസ്ഡിപിഐയ്ക്ക് ധനസഹായം നല്‍കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഉയോഗിച്ചത് ജിഹാദിനായുള്ള ഫണ്ടുകളാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഇന്ത്യയ്ക്കകത്തും പുറത്തും ക്രിമിനല്‍ ഗൂഢാലോചന നടത്തുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ടുകളുടെ പ്രധാന ഉപഭോക്താക്കള്‍ എസ്ഡിപിഐയാണ്. ഇന്ത്യയിലെ വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് എസ്ഡിപിഐയിലേക്ക് എത്തിയ പണത്തിന്റെ രേഖകള്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനര്‍ത്ഥം നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് പണം ഇവരിലേക്ക് എത്തിയതെന്ന് വ്യക്തമാകുന്നു. അതുവഴി പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് തങ്ങള്‍ പണം സ്വീകരിക്കുന്നുവെന്ന വാദത്തെ നിഷേധിക്കാനും എസ്ഡിപിഐയ്ക്ക് സാധിക്കും.

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള മുഖമായാണ് എസ്ഡിപിഐയെ ഉപയോഗിച്ചിരുന്നത്, എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും സ്വതന്ത്ര സംഘനകളാണെന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും എസ്ഡിപിഐയുടെ മുഴുവൻ നിയന്ത്രണവും പോപ്പുലർ ഫ്രണ്ടിന്റേതായിരുന്നെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow