വാഷിംഗ്ടണ്‍ ഡിസി: ആണവ നിര്‍വ്യാപനത്തില്‍ സഹകരിച്ചാല്‍ ഉത്തരകൊറിയയ്ക്കും കിം ജോംഗ് ഉന്നിനും നല്ലകാലമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇല്ലെങ്കില്‍ വധിക്കപ്പെട്ട മുന്‍ ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ ഗതിയാണ് കിമ്മിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം താക്കീതു നല്കി. വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ നാറ്റോ സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടന്‍ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു ട്രംപ്.
അടുത്തമാസം 12ന് സിംഗപ്പൂരില്‍ നിശ്ചയിച്ചിരിക്കുന്ന കിം-ട്രംപ് ഉച്ചകോടിയില്‍നിന്ന് വേണ്ടിവന്നാല്‍ പിന്മാറുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അണ്വായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും ആറു മാസത്തിനകം കൈമാറാന്‍ ഉത്തരകൊറിയ തയാറാവണമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക ആവശ്യപ്പെട്ടിരുന്നു. മുമ്ബ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ നടത്തിയ ലിബിയന്‍ പരാമര്‍ശം ട്രംപ് ആവര്‍ത്തിച്ചുവെന്നതും ശ്രദ്ധേയമാണ്.
അണ്വായുധങ്ങള്‍ ഉപേക്ഷിക്കാന്‍ സമ്മതിച്ചാല്‍ ഉത്തരകൊറിയയെ സമ്ബന്നമാക്കും. അധികാരം നിലനിര്‍ത്താന്‍ കിം കുടുംബത്തിനു വേണ്ട സംരക്ഷണം നല്കും. നയതന്ത്രത്തിനു വഴങ്ങിയില്ലെങ്കില്‍ കിമ്മിനെ കാത്തിരിക്കുന്നത് ഗദ്ദാഫിയുടെ ഗതിയാണ്-ട്രംപ് മുന്നറിയിപ്പു നല്‍കി.
അമേരിക്കയുടെ സമ്മര്‍ദഫലമായി ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫി 2003ല്‍ അണ്വായുധ, രാസായുധ പദ്ധതികള്‍ ഉപേക്ഷിച്ചു. എന്നാല്‍ ഒരു പതിറ്റാണ്ടിനകം അമേരിക്കയും നാറ്റോയും ആസൂത്രണം ചെയ്ത വിമത അട്ടിമറിയില്‍ അധികാരം നഷ്ടപ്പെട്ട് വധിക്കപ്പെട്ടു.