റോഡിലെ മണ്ണ് നീക്കം ചെയ്തിട്ടും അര്‍ജുന്റെ വാഹനം കണ്ടെത്താനായില്ല; നേവിയ്ക്കായി കാത്ത് സര്‍ക്കാര്‍

Jul 22, 2024 - 09:32
 0
റോഡിലെ മണ്ണ് നീക്കം ചെയ്തിട്ടും അര്‍ജുന്റെ  വാഹനം കണ്ടെത്താനായില്ല; നേവിയ്ക്കായി കാത്ത് സര്‍ക്കാര്‍

കര്‍ണാടകയിലെ ഷിരൂരിന് സമീപം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടി മണ്ണ് നീക്കിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചേക്കും. റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കം ചെയ്തിട്ടും ലോറി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. റോഡിലേക്ക് ഇടിഞ്ഞുവീണ 98 ശതമാനം മണ്ണും നീക്കിയതായും കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബെര ഗൗഡ പറഞ്ഞു.

98 ശതമാനം മണ്ണ് നീക്കിയതായും ഇനിയും മണ്ണ് നീക്കിയാല്‍ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മണ്ണിടിഞ്ഞ് വീണ ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയേക്കും. രണ്ട് കര്‍ണാടക സ്വദേശികളെയും മണ്ണിടിച്ചിലിന് പിന്നാലെ കാണാതായിട്ടുണ്ട്.

മണ്ണിടിഞ്ഞ് സമീപത്തെ പുഴയിലേക്കാണ് വീണതെന്നും റോഡിലെ മണ്ണിനടിയില്‍ ലോറിയില്ലാത്ത സാഹചര്യത്തില്‍ പുഴയിലേക്ക് തിരച്ചില്‍ മാറ്റിയേക്കുമെന്നും കൃഷ്ണ ബെര ഗൗഡ അറിയിച്ചു. എന്നാല്‍ പുഴയിലെ ജലനിരപ്പും കാലാവസ്ഥയും പരിശോധനയ്ക്ക് അനുയോജ്യമല്ല. അതിനാല്‍ സൈന്യത്തിന്റെ തീരുമാനം അനുസരിച്ചാവും നടപടികള്‍.

രാത്രി തിരച്ചില്‍ നടത്തരുതെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമുണ്ട്. ജില്ലയില്‍ കനത്ത മഴയുണ്ട്. അതിനാല്‍ രാത്രി രക്ഷാപ്രവര്‍ത്തനം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. പുഴയിലെ പരിശോധനയ്ക്കായി നാവിക സേനയുടെ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും കൃഷ്ണ ബെര ഗൗഡ അറിയിച്ചു.

പതിനാറാം തീയതിയായിരുന്നു ദേശീയപാത 66ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.

കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകട സമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow