ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ടവർ അല്ലെന്ന് ഓർക്കണം; ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി

ഗവർണ്ണർമാർ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി നിരീക്ഷണം. ഗവർണ്ണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഓർക്കണം. ബില്ലുകളിൽ മുഖ്യമന്ത്രിയും ഗവർണറും കൂടിയാലോചിച്ച് തീരുമാനം എടുക്കണം. ഇതുസംബന്ധിച്ച് കോടതിയിൽ ഹർജി വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പഞ്ചാബ് സർക്കാരിന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഇതേ വിഷയത്തിൽ കേരള സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കാനിരിക്കുകയാണ്.
ഗവർണർ ബില്ലുകൾ പിടിച്ചുവെക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ബില്ലുകളിൽ ഗവർണർ കഴിഞ്ഞ ദിവസം തീരുമാനം എടുത്തതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇതിന് സുപ്രീംകോടതിയിൽ ഹർജി വരുന്നതു വരെ നടപടിയെടുക്കാൻ കാത്തിരിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ചോദിച്ചു.
ഗവർണർമാരും ഭരണഘടന തത്വങ്ങൾ പാലിച്ച് പ്രവർത്തിക്കണം. ഗവർണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നവരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവർണർമാർക്കെതിരെ കേരളം, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികൾ ഒന്നിച്ച് വെള്ളിയാഴ്ച്ച പരിഗണിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സുപ്രധാന ബില്ലുകള്‍ ഒപ്പിടാൻ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നാണ് കേരളം ഹർജിയിൽ പറയുന്നത്. പരിഗണനയിലുള്ള ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാൻ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
What's Your Reaction?






