സിറിയൻ ഭരണകൂടത്തിനെതിരേ യുദ്ധത്തിന് മലയാളികളെ കടത്തിയ കേസ്: പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ
മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൂന്ന് പ്രതികളുടെ ശിക്ഷാ വിധിയാണ് കൊച്ചി എൻ ഐ എ കോടതി പ്രസ്താവിച്ചത്
വളപട്ടണം ഐ എസ് കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി മിഥിലാജ്, അഞ്ചാം പ്രതി ഹംസ എന്നിവർക്ക് ഏഴ് വർഷം വീതവും രണ്ടാം പ്രതി അബ്ദുൾ റസാഖിന് ആറ് വർഷം തടവുമാണ് ശിക്ഷ. കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൂന്ന് പ്രതികളുടെ ശിക്ഷാ വിധിയാണ് കൊച്ചി എൻ ഐ എ കോടതി പ്രസ്താവിച്ചത്.
ഒന്നാം പ്രതി മിഥിലാജും അഞ്ചാം പ്രതി ഹംസയും ഏഴ് വർഷം വീതം കഠിന തടവ് അനുഭവിക്കണം. അമ്പതിനായിരം രൂപ വീതം പിഴയും നൽകണം. വിവിധ വകുപ്പുകളിലായി ഇരുവർക്കും 21 വർഷം ശിക്ഷ വിധിച്ചു എങ്കിലും ഏഴ് വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. രണ്ടാം പ്രതി അബ്ദൾ റസാഖിനെ വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇയാൾ ആറ് വർഷം കഠിന തടവ് അനുഭവിക്കണം. 40000 രൂപ പിഴയും നൽകണം.
തീവ്രവാദ സംഘടനയിൽ അംഗമാവുക, ഗൂഢാലോചന നടത്തുക, ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളോട് യുദ്ധം പ്രഖ്യാപിക്കുക എന്നീ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. തീവ്രവാദ സംഘടനയ്ക്ക് പണം സമാഹരിച്ചതിന് തെളിവുണ്ടായിട്ടും കോടതി പരിഗണിക്കാത്തതിന് എതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ എൻ ഐ എയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കും
കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽനിന്നായി 15 പേർ ഐ.എസിൽ ചേർന്നെന്ന വിവരത്തെത്തുടർന്ന് 2017 ൽ വളപട്ടണം പോലീസ് രജിസ്റ്റർ ചെയ്ത കേസ് തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് എൻ ഐ എ ഏറ്റെടുത്തത്.
ആഗോള ഭീകരവാദ സംഘടനയായ ഐഎസിലേയ്ക്കു കേരളത്തിൽനിന്ന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതിനു പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൂടാതെ ഇവർ സിറിയയിലേയ്ക്കു പോകാൻ തീരുമാനിച്ചിരുന്നു എന്നും എൻഐഎ കണ്ടെത്തിയിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നു പ്രതികളുടെ വിചാരണയാണ് പൂർത്തിയാക്കിയത്.
അതേസമയം കഴിഞ്ഞ അഞ്ചു വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവു വേണമെന്നു പ്രതികൾ കോടതിയോട് അഭ്യർഥിച്ചു. തീവ്രവാദ ചിന്തകൾ പൂർണമായും ഉപേക്ഷിച്ചെന്നും എല്ലാ മനുഷ്യരെയും ഒരുപോലെയാണ് കാണുന്നത് എന്നുമായിരുന്നു കേസിലെ പ്രതിയായ ഹംസ കോടതിയോട് പറഞ്ഞത്. പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് അവർ ഇക്കാര്യം പറഞ്ഞത്. എന്നാൽ പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
What's Your Reaction?






