പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ വിദേശയാത്ര വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെയാണ് ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശനം പൂർത്തീകരിച്ച് ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്ന് ഇന്നലെ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലൂടെ അറിയിച്ചിരുന്നു.
ഭീകരാക്രമണ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഈ യോഗത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഇതിനോടൊപ്പം ഭീകരർക്കായുള്ള തിരച്ചിലും ആരംഭിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരവാദികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ഭീകരർ വെടിയുതിർത്തത്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവർക്കു നേരെയായിരുന്നു ആക്രമണം. ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ട്. ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനാണ് മരിച്ചത്. രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളായിരുന്നു ആക്രമണത്തിനിരയായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കറെ തൊയിബ അനുകൂല സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഇന്നലെ ഏറ്റെടുത്തിരുന്നു.