Exclusive നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്

2013ല്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോഡ, യംഗ് ഇന്ത്യന്‍ എന്നിവര്‍ക്കെതിരേ സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തത്. ന്യൂഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയിലെ ലെഫ്റ്റ്‌നന്റ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്-02 (എംഎം-02) 2014ല്‍ പുറപ്പെടുവിച്ച കോഗ്നിസന്‍സ് ടേക്കിംഗ് ഉത്തരവില്‍ നിന്നാണ് ഈ കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
ഈ കോഗ്നിസന്‍സ് ഉത്തരവിനെ പ്രതികള്‍ ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ചോദ്യം ചെയ്തു. എന്നാല്‍, വിചാരണ പ്രക്രിയയില്‍ ഇടപെടാന്‍ രണ്ട് കോടതികളും വിസമ്മതം അറിയിച്ചു.
2010ല്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍), യംഗ് ഇന്ത്യന്‍ (വൈഐ) എന്നിവയുടെ പ്രധാന ഉദ്യോഗസ്ഥരും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) പ്രധാന ഭാരവാഹികളും ചേര്‍ന്ന് എജെഎല്ലിന്റെ (പബ്ലിക് ലിസ്റ്റ് ചെയ്യാത്ത കമ്പനി) 2000 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നതാണ് പ്രധാന ആരോപണം. യംഗ് ഇന്ത്യന്‍ എന്ന സ്വകാര്യ കമ്പനിക്ക് 99 ശതമാനം ഓഹരികള്‍ വെറും 50 ലക്ഷം രൂപയ്ക്ക് കൈമാറ്റം ചെയ്തു. ഇതില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് 76 ശതമാനം ഓഹരികള്‍ കൈവശം വെച്ചിരുന്നു.
കുറ്റാരോപിതരായ വ്യക്തികള്‍ ക്രിമിനല്‍ ഗുഢാലോചനയില്‍ ഏര്‍പ്പെടുകയും എജെഎല്ലിന് എഐസിസി നല്‍കിയ 90.21 കോടി രൂപയുടെ വായ്പ 9.02 കോടി ഇക്വിറ്റി ഷെയറുകളാക്കി മാറ്റി. ഈ ഓഹരികളെല്ലാം യംഗ് ഇന്ത്യന് 50 ലക്ഷം രൂപയ്ക്ക് മാറ്റി എന്ന് ഇഡി പറയുന്നു. എജെഎല്ലിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം വൈഐക്ക് കൈമാറുന്നതിലൂടെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന എജെഎല്ലിന്റെ എല്ലാ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ലഭിച്ചു.
യംഗ് ഇന്ത്യന്റെ 76 ശതമാനം ഓഹരികള്‍ കൈവശം വെച്ചിരുന്നതിനാല്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി അത് നിയന്ത്രിച്ചിരുന്നതായി ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ശേഷിക്കുന്ന 24 ശതമാനം ഓഹരികള്‍ സോണിയയുടെയും രാഹുലിന്റെയും അടുത്ത അനുയായികളായ അന്തരിച്ച മോത്തിലാല്‍ വോറയും അന്തരിച്ച ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ഒരുമിച്ചാണ് കൈവശം വെച്ചിരുന്നത്.
സെക്ഷന്‍ 25 കമ്പനി പ്രകാരമാണ് (ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനി/ജീവകാരുണ്യപ്രവര്‍ത്തനം) സംയോജിപ്പിച്ചതെങ്കിലും കമ്പനിയില്‍ അത്തരമൊരു ജീവകാരുണ്യ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അവർ പ്രഖ്യാപിച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവുകളൊന്നും ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇഡി അറിയിച്ചു.
കൂടാതെ, കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനം എജെഎല്ലിന്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഓഹരികളുടെയും സ്ഥാവര സ്വത്തുക്കളുടെയും രൂപത്തില്‍ കൈവശം വയ്ക്കുക, ഉപയോഗിക്കുക എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. എജെഎല്ലിന്റെ 752 കോടിരൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ 2023 നവംബര്‍ 20ന് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ 2010-11 വര്‍ഷത്തെ ആദായനികുതി വകുപ്പിന്റെ അസസ്‌മെന്റ് ഓഡറും പിന്തുണയ്ക്കുന്നതായി ഇഡി പറയുന്നു. 2017ല്‍ എജെഎല്ലിന്റെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി സ്വന്തമാക്കി യംഗ് ഇന്ത്യന്‍ 414 കോടിയിലധികം രൂപയുടെ നികുതി ലംഘനം നടത്തിയതായി ആദായ നികുതി വകുപ്പ് ആരോപിക്കുന്നു. എഐസിസിയുടെ പ്രധാന ഭാരവാഹികളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരും എജെല്ലിന്റെ പ്രധാന ഭാരവാഹികളായ മോ്ത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്‌സ് എന്നിവരും എജെഎല്ലിനെ ഏറ്റെടുക്കുന്നതിന് കൃത്രിമവും വഞ്ചനാപരവുമായ നടപടികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതായി 2017 ഡിസംബര്‍ 27ലെ അസസ്‌മെന്റ് ഓഡറില്‍ പരാമര്‍ശിക്കുന്നതുണ്ട്.
രണ്ട് കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. എജെഎല്ലിന്റെ ബിസിനസ് ആസ്തികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിലപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുക, അത്തരം ആനുകൂല്യങ്ങള്‍ നേടുന്നതിലൂടെ ലഭിക്കുന്ന ബിസിനസ് വരുമാനത്തിന് നികുതി നല്‍കാതിരിക്കുക എന്നിവയാണ് ലക്‌ഷ്യം. അസസ്‌മെന്റ് ഓഡറിനെ യംഗ് ഇന്ത്യന്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയം നടത്തുകയും യംഗ് ഇന്ത്യന്റെ കൈയ്യില്‍ 398 കോടി രൂപയുടെ വരുമാനമാണുള്ളതെന്ന് കണ്ടെത്തുകയും ചെയ്തു.
2010 നവംബര്‍ 23ന് ഒരു എസ്പിവിയുമായി വൈഐയെ സംയോജിപ്പിച്ചു. 2008ല്‍ എജെഎല്‍ ഇതിന്റെ പ്രസിദ്ധീകരണ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുക്കള്‍ സ്വന്തമാക്കുകയും ചെയ്തു. എജെഎല്ലിന്റെ സ്വത്തുക്കളുടെ നിയന്ത്രണം സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നല്‍കുന്നതിനായി പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും ഇഡി പറയുന്നു.
എഐസിസി ഏല്‍പ്പിച്ച 90.21 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനോ അല്ലെങ്കില്‍ ഈ വായ്പ ഇക്വിറ്റിയാക്കി മാറ്റാനോ വൈഐ എജെഎല്ലിനോട് ആവശ്യപ്പെട്ടു. മൂലധനം വര്‍ധിപ്പിക്കുന്നതിനും വൈഐയുടെ വായ്പ ഇക്വിറ്റിയാക്കി മാറ്റുന്നതിനുമായി എജെഎല്‍ ഒരു വാര്‍ഷിക പൊതുയോഗം വിളിച്ചു. എജെഎല്ലിന്റെ അംഗീകൃത ഓഹരി മൂലധനം വര്‍ധിപ്പിക്കുന്നതിനും വൈഐയുടെ വായ്പ ഇക്വിറ്റിയാക്കി മാറ്റുന്നതിനുമുള്ള പ്രമേയം പാസാക്കി.
വൈഐ എജെഎല്ലിന്റെ ഹോള്‍ഡിംഗ് കമ്പനിയായി മാറി. 99 ശതമാനം ഓഹരികളും വൈഐ കൈവശം വെച്ചു. മറ്റ് ഓഹരി ഉടമകളുടെ ഇക്വിറ്റി ഒരു ശതമാനമായി കുറഞ്ഞു. എജെഎല്ലിന്റെ ആസ്തികളുടെ നിയന്ത്രണം വൈഐയുടെ ഗുണഭോക്തൃ ഉടമകള്‍ക്ക് കൈമാറുകയും ചെയ്തു.
ഒന്നിലധികം തെളിവുകളുടെ ശേഖരം, പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍, പണമിടപാട് എന്നിവയുടെ വിപുലമായ അന്വേഷണത്തിന് ശേഷം ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.
കേസിലെ ഒന്നാം പ്രതി സോണിയാ ഗാന്ധിയാണ്. രണ്ടാം പ്രതി രാഹുല്‍ ഗാന്ധിയും മൂന്നാം പ്രതി സുമന്‍ ദുബെയും നാലാം പ്രതി സാം പിത്രോഡയുമാണ്. കേസിലെ അഞ്ചാം പ്രതി യംഗ് ഇന്ത്യയാണ്. മെസ്സേഴ്‌സ് ഡോട്ടെക്‌സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡാണ് ആറാം പ്രതി. സുനില്‍ ഭണ്ഡാരിയാണ് ഏഴാം പ്രതി.
What's Your Reaction?






