സെപ്തംബര്‍ 1 മുതല്‍ വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക; പിടിവീഴും

30 വര്‍ഷത്തിനു ശേഷം മോട്ടോര്‍ വാഹന നിയമങ്ങളില്‍ വിപുലമായ ഭേദഗതികളുമായി മോട്ടോര്‍ വകുപ്പ്. മോട്ടോര്‍ വാഹന

Aug 31, 2019 - 19:27
 0
സെപ്തംബര്‍ 1 മുതല്‍ വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക; പിടിവീഴും

30 വര്‍ഷത്തിനു ശേഷം മോട്ടോര്‍ വാഹന നിയമങ്ങളില്‍ വിപുലമായ ഭേദഗതികളുമായി മോട്ടോര്‍ വകുപ്പ്. മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ റോഡിലെ നിയമലംഘനത്തിനു ചെറിയ പിഴ അടച്ച് തടിയൂരാന്‍ കഴിയാതൈ കുടുക്കിലാകുകയാണ് വാഹന യാത്രക്കാര്‍.

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ആറു മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000 രൂപ പിഴയോടൊപ്പം രണ്ടുവര്‍ഷം തടവും അനുഭവിക്കേണ്ടി വരും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000 രൂപ നല്‍കണം. വര്‍ധിപ്പിച്ച പിഴയ്ക്ക് പുറമെ സാമൂഹ്യസേവനവും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്സുകളും നിര്‍ബന്ധമാക്കി.

നിലവില്‍ നിശ്ചയിച്ച എല്ലാതരം പിഴയും എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നാം തീയതി പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഭേദഗതികളാണ് നടപ്പാക്കിയത്. പുതുക്കിയ തുക ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ഉയര്‍ന്ന പിഴത്തുക ഈടാക്കാന്‍ പിഒഎസ് മെഷിന്‍ ഏര്‍പ്പെടുത്തും.

ചുവപ്പു ലൈറ്റ് മറികടക്കുക, സ്റ്റോപ്പ് സിഗ്‌നല്‍ ലംഘിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയ്ക്ക് 5000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവുമാണു ശിക്ഷ. 

കാര്‍ഡില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി പണം അടയ്ക്കാം. ആര്‍ടിഒ ഓഫിസുകളിലും തുക അടയ്ക്കാനുള്ള സൗകര്യമുണ്ട്. പിഴ അടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുക്കും. പിഴത്തുക വര്‍ധിച്ചതോടെ സര്‍ക്കാരിനു വരുമാനം വര്‍ധിക്കും. നിയമലംഘകരെ പിടികൂടാന്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

നിലവിലെ നിയമപ്രകാരം വാഹനം വാങ്ങിയ വ്യക്തി താമസിക്കുന്ന സ്ഥലം ഏതു റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്റെ പരിധിയിലാണോ വരുന്നത് അവിടെ മാത്രമേ ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ലൈസന്‍സിനായി അപേക്ഷിക്കുന്ന വ്യക്തിക്ക് താന്‍ താമസിക്കുന്ന സ്ഥലം ഏതു ഓഫിസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് അവിടെ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ.

എന്നാല്‍ പുതിയ നിയമപ്രകാരം ഏതു ഓഫിസില്‍ വേണമെങ്കിലും വാഹനത്തിന്റെ ഉടമസ്ഥത അവകാശം മാറ്റാവുന്നതും, ലൈസന്‍സിന് അപേക്ഷിക്കാവുന്നതുമാണ്. പുതിയവാഹനം ഏതു ഓഫിസില്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ വാഹന ഉടമയുടെ മേല്‍വിലാസം ഏതു ഓഫിസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് ആ ഓഫിസിലെ രജിസ്റ്റര്‍ നമ്പര്‍ മാത്രമേ ലഭിക്കൂ.



നിയമലംഘനത്തിന് പിഴ ഇങ്ങനെ:

*അമിത വേഗത്തില്‍ വാഹനം ഓടിക്കുയാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയും പി അടയ്ക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് പിടിച്ചെടുക്കും.

*ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000 രൂപ പിഴ. ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കുവാന്‍ നല്‍കിയതിനു വാഹന ഉടമ 5000 രൂപ പിഴ ഒടുക്കേണ്ടിവരും. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സിന്റെ പേരില്‍ വാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴ.

*വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കൂ. തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.

*വാഹനം അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000 രൂപ പിഴ.

*പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് - രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, മൂന്നു വര്‍ഷം തടവും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും.

*ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റി പോകുകയാണെങ്കില്‍ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200 രൂപ വീതം പിഴ ഒടുക്കണം.

*ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ എന്നിവയില്ലാതെ വാഹനം ഓടിക്കുന്നതിന് 10,000 രൂപയാണ് പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നു മാസം തടവും 4000 രൂപ പിഴയും.

*ചരക്കു വാഹനത്തില്‍ അമിതഭാരം കയറ്റുന്നതിന് 20,000 രൂപ പിഴയും അധികമായിട്ടുള്ള ഓരോ ടണ്ണിനും 2000 രൂപയും പിഴ.

*വാഹന നിര്‍മാതാക്കള്‍ വാഹന നിര്‍മാണം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ച് വാഹനം വില്‍ക്കുക, വാഹനത്തിന് മാറ്റം വരുത്തുക തുടങ്ങിയവയ്ക്ക് 100 കോടി രൂപ വരെ പിഴ.

*ഇതു കൂടാതെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് 177ാം വകുപ്പ് പ്രകാരം 500 രൂപ പിഴ ഒടുക്കേണ്ടിവരും. ആവര്‍ത്തിക്കുന്ന കുറ്റത്തിന് 1500 രൂപയായും വര്‍ധിപ്പിച്ചു. ട്രാഫിക് റഗുലേഷന്‍ ലംഘിക്കുന്നവര്‍ക്ക് 500ല്‍ കുറയാതെ 1000രൂപ വരെ പിഴ.

*ലൈസന്‍സ് പുതുക്കുവാനുള്ള തീയതി കഴിഞ്ഞ് ഒരു വര്‍ഷം വരെ പിഴ ഒടുക്കി പുതുക്കാവുന്നതാണ്. എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ടെസ്റ്റിനു ഹാജരായി വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി ലഭിക്കൂ.

*ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി നിലവിലുള്ള മൂന്നു വര്‍ഷത്തിന് പകരം അഞ്ചു വര്‍ഷമായി വര്‍ധിപ്പിച്ചു. ലൈസന്‍സ് അനുവദിക്കുന്നതിന് നിലവില്‍ അനുവദിച്ച് നല്‍കിയിട്ടുള്ള ഒരു മാസത്തെ ഗ്രേഡ് പീരിഡ് പുതിയ നിയമം നിലവില്‍ വരുന്നതോടു കൂടി ഇല്ലാതാകും.

*വാഹന ഡീലര്‍മാര്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചു വാഹനം റജിസ്റ്റര്‍ ചെയ്താല്‍ വാഹന ഡീലര്‍മാര്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ, വാര്‍ഷിക നികുതിയുടെ 10 ഇരട്ടിയോളം പിഴയോ ചുമത്താവുന്നതാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow