ഒറ്റയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍, പി വി അന്‍വറിന്റെ സീറ്റ്; നിയമസഭയില്‍ പ്രത്യേക ബ്ലോക്കില്‍ ഇനി പിന്നിലെ നിരയില്‍

Sep 15, 2025 - 14:18
 0
ഒറ്റയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍, പി വി അന്‍വറിന്റെ സീറ്റ്; നിയമസഭയില്‍ പ്രത്യേക ബ്ലോക്കില്‍ ഇനി പിന്നിലെ നിരയില്‍

ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലേ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ യുഡിഎഫ് ബ്ലോക്കില്‍ രാഹുലിന് സീറ്റില്ല. പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് രാഹുലിന് അവസരം കിട്ടിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനു നല്‍കിയ സീറ്റാണ് ഇപ്പോള്‍ രാഹുലിന് നല്‍കിയിരിക്കുന്നത്. സഭയില്‍ യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്.

നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയില്‍ വരുന്നതിന് രാഹുലിന് നിയമപരമായ തടസ്സവുമില്ലെന്നിരിക്കെയാണ് നിയമസഭാ സമ്മേളനം തുടങ്ങിയ ദിവസം രാഹുല്‍ സഭയിലെത്തിയത്. രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കറെ അറിയിച്ചിട്ടുള്ളതിനാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. രാവില 9.20നാണ് രാഹുല്‍ നിയമസഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. പത്തനംതിട്ട അടൂരിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് പാലക്കാട് എംഎല്‍എ പുറപ്പെട്ടത്. ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുല്‍. പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദര്‍ശിച്ചിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗിക ആരോപണ വിഷയം നിയമസഭാ സമ്മേളനത്തില്‍ വലിയ ചര്‍ച്ചയ്ക്കും ആരോപണ പ്രത്യാക്രമണങ്ങള്‍ക്കും വഴിവെയ്ക്കുമെന്ന് ഇരിക്കെയാണ് രാഹുല്‍ സഭയിലെത്തിയത്. രാഹുല്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പ് മറികടന്നാണ് സഭയിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിലെത്തിയതും ഒറ്റയ്ക്കിരിക്കുന്നതും. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയതെന്ന് വ്യക്തമാണ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യുകയും രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവെയ്ക്കുകയും ചെയ്തിരുന്നു.

പൊലീസ് കസ്റ്റഡി മര്‍ദ്ദനവും രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ആരോപണങ്ങളും കത്തിനില്‍ക്കെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നിയമസഭ ആദരം അര്‍പ്പിച്ചു. വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ സഭയിലെ സന്ദര്‍ശക ഗ്യാലറിയില്‍ എത്തിയിരുന്നു. സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് പുറമേ കോണ്‍ഗ്രസ് നേതാവ് മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കു നിയമസഭ അന്തിമോപചാരം അര്‍പ്പിച്ചു. നിയമസഭയിലെ ഇന്നത്തെ നടപടി ഇതുമാത്രമാണ്. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. വെറും 12 ദിവസത്തേക്കാണ് ഇത്തവണ നിയമസഭ ചേരുന്നതെങ്കിലും വിവിദങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്തെ സഭാ സമ്മേളനം ദിവസങ്ങള്‍ വാക്‌പോരിന് വഴിവെച്ചേക്കും. പ്രതിപക്ഷവും ഭരണപക്ഷവും ഇന്നുമുതല്‍ സഭയിലെത്തുന്നത് ആക്രമണ പ്രത്യാക്രമണങ്ങള്‍ തീരുമാനിച്ചുറപ്പിച്ചാണ്. അനുദിനം പുറത്തുവരുന്ന പൊലീസ് വേട്ടയുടെ കഥകളാണു പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.

What's Your Reaction?

like

dislike

love

funny

angry

sad

wow