ലോകകപ്പിൽ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മൽസരത്തിൽ സ്വിറ്റ്സർലൻഡിന് ഗോൾ അനുവദിച്ചതിനെതിരെ ബ്രസീൽ ഫിഫയ്ക്കു പരാതി നൽകി. സ്വിറ്റ്സർലൻഡിന്റെ സ്റ്റീവൻ സൂബർ നേടിയ ഗോളിന്റെ ആധികാരികത വിഡിയോ അസിസ്റ്റന്റ് റഫറി(വിഎആർ) സംവിധാനം ഉപയോഗിച്ചു പരിശോധിക്കാത്തതിനെതിരെയാണു പരാതി. മല്‍സരം 1–1നു പിരിയുകയായിരുന്നു. കോർണർകിക്കിൽ നിന്ന് ഉയർന്ന പന്ത് ഹെഡ് ചെയ്ത് ഗോൾ നേടുന്നതിനിടെ സൂബർ ബ്രസീൽ താറെ മിറാൻഡയെ തള്ളിയിരുന്നതായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേൽ ജിസ്യൂസിനെ സ്വിസ് പെനൽറ്റി ബോക്സിൽ ഫൗള്‍ ചെയ്തതിനു പെനല്‍റ്റി അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. രണ്ട് അവസരങ്ങളിലും വിഎആര്‍ ഉപയോഗിക്കേണ്ടതായിരുന്നു എന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.