ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് രോഹിത് കുറിച്ചു. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി തുടർന്നും കളിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
'ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന കാര്യം എല്ലാവരെയും അറിയിക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായുള്ള നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കും.' - എന്നായിരുന്നു രോഹിത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
38 കാരനായ രോഹിത് ശർമ 67 ടെസ്റ്റുകളിൽ നിന്ന് 4301 റൺസാണ് നേടിയിട്ടുള്ളത്. 12 സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും ഒരു ഇരട്ടസെഞ്ചുറിയും നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതിനാൽ രോഹിത് ടീമിൽ നിന്നും ഒഴിയുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു
2013-ല്‍ വിന്‍ഡീസിനെതിരേയാണ് രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ജൂൺ 20നാണ് ആരംഭിക്കുന്നത്. ഇതിൽ പുതിയ നായകന് കീഴിലാകും ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. പേസർ ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവർക്കാണ് കൂടുതൽ സാധ്യത.