പാകിസ്ഥാന് തുർക്കി നൽകുന്ന തുടർച്ചയായ നയതന്ത്ര പിന്തുണക്ക് ശക്തമായ പ്രതികരണമായി ഇന്ത്യയിലെ പ്രമുഖ സിനിമാ തൊഴിലാളി യൂണിയനുകളും രംഗത്തെത്തി. തുർക്കിയുമായുള്ള എല്ലാ ചലച്ചിത്ര, സാംസ്കാരിക സഹകരണങ്ങളും പൂർണമായി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. വിനോദ മേഖലയിലെ വിവിധ പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA), തുർക്കിയിൽ സിനിമകൾ, ടെലിവിഷൻ ഷോകൾ, ഡിജിറ്റൽ ഉള്ളടക്കം എന്നിവയുടെ ചിത്രീകരണത്തിന് സമ്പൂർണ വിലക്കേര്‍പ്പെടുത്തി. തുർക്കി കലാകാരന്മാരുമായോ നിർമാണ സ്ഥാപനങ്ങളുമായോ ഏതെങ്കിലും തരത്തിലുള്ള സഹകരണവും അസോസിയേഷൻ വിലക്കിയിട്ടുണ്ട്.
“ഞങ്ങൾ എപ്പോഴും രാജ്യത്തോടൊപ്പം നിലകൊള്ളുന്നു. പ്രത്യേകിച്ച് ഭീകരതയുടെയും അസ്ഥിരതയുടെയും സമയത്ത്, പാകിസ്ഥാനുമായുള്ള തുർക്കിയുടെ തുറന്ന സഖ്യം അംഗീകരിക്കാനാകില്ല. ഇന്ത്യയുടെ പരമാധികാരത്തിനെതിരെ നിലകൊള്ളുന്ന ഒരു രാജ്യത്തെയും ഇന്ത്യൻ സിനിമാ വ്യവസായം പിന്തുണയ്ക്കുകയോ അതിൽ പങ്കാളിയാകുകയോ ചെയ്യില്ല.” AICWA പ്രസ്താവനയിൽ പറഞ്ഞു.
തുർക്കിയിൽ ഇന്ത്യൻ നിർമാണ കമ്പനികൾ നടത്തുന്ന എല്ലാ ചിത്രീകരണ പ്രവർത്തനങ്ങളും നിരോധിക്കാനും തുർക്കിയിലെ പ്രതിഭകളോ സാങ്കേതിക വിദഗ്ധരോ ഉൾപ്പെടുന്ന നിലവിലുള്ള കരാറുകൾ റദ്ദാക്കാനോ പുനഃപരിശോധിക്കാനോ ഉള്ള തീരുമാനവും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു. കൂടാതെ, നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ സിനിമാ തൊഴിലാളി യൂണിയനുകളിൽ ഒന്നായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും (FWICE) തുർക്കി ബഹിഷ്കരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാമാബാദുമായുള്ള തുര്‍ക്കിയുടെ വർധിച്ചുവരുന്ന നയതന്ത്ര സാമീപ്യം സുരക്ഷാ ഭീഷണിയായികണ്ട് ചിത്രീകരണ സ്പോട്ടുകളിൽ നിന്ന് തുർക്കിയെ ഒഴിവാക്കാൻ സംഘടന ഇന്ത്യൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.
ഇന്ത്യയിൽ തുർക്കി വിരുദ്ധ വികാരം ശക്തി പ്രാപിക്കുന്ന സമയത്താണ് ഈ സംഭവവികാസങ്ങൾ. പ്രതിഷേധത്തിന്റെ ഭാഗമായി തുർക്കിയിൽ നിന്ന് മാർബിൾ, ആപ്പിൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് വ്യാപാരികൾ നിർത്തിയിരുന്നു. തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള വിനോദ സഞ്ചാര യാത്രകൾ വ്യാപകമായി റദ്ദാക്കിയതിനാൽ ഇന്ത്യൻ ട്രാവൽ ഏജൻസികൾ ബിസിനസിൽ 7-8% ഇടിവ് നേരിടുന്നതായി റിപ്പോർട്ടുണ്ട്.