യൂട്യൂബർ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് പുലർച്ചെ രണ്ട് മണിക്ക് വാതിൽ ചവിട്ടിപ്പൊളിച്ച്
അസഭ്യമായ രീതിയിൽ പാട്ട് പാടിയതിന് യൂട്യൂബർ തൊപ്പിയെ പൊലീസ് താമസസ്ഥലത്തുകയറി കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് യൂട്യൂബർ തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് യൂട്യൂബറെ പിടികൂടിയത്. മലപ്പുറം വളാഞ്ചേരിയിൽ നിന്നുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. തൊപ്പിയ്ക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടതെന്ന് പൊലീസ് വിശദമായി പരിശോധിക്കും. ഇന്നുതന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതാണ് വിവാദമായത്. കൂടാതെ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
തൊപ്പിയുടെ പരിപാടിക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചവിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനമായിരുന്നു പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്.
What's Your Reaction?