ഇടതുമുന്നണിയിൽ നേരിടുന്നത് കടുത്ത അവഗണന: ശ്രേയാംസ് കുമാര്‍
![ഇടതുമുന്നണിയിൽ നേരിടുന്നത് കടുത്ത അവഗണന: ശ്രേയാംസ് കുമാര്‍](https://newsmalayali.com/uploads/images/202406/image_870x_66696102dba79.jpg)
ഇടതുമുന്നണിയിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്നും വലിഞ്ഞുകയറി വന്നവരല്ലെന്നും ശ്രേയാംസ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.
ഇടത് മുന്നണിയിൽ ജെഡിഎസിനുള്ള പരിഗണന പോലും തങ്ങൾക്കു നൽകുന്നില്ല. ജെഡിഎസ് സാങ്കേതികമായി ദേശീയ തലത്തിൽ ബിജെപിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബിജെപിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസര്‍ക്കാരിൽ മന്ത്രിയാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ സീറ്റ് കാര്യത്തിൽ ചർച്ച പോലും ഉണ്ടായില്ലായെന്നും ശ്രേയാംസ് ചൂണ്ടിക്കാട്ടി.
രാജ്യസഭാ അംഗത്വവുമായാണ് 2018 ൽ ഞങ്ങൾ മുന്നണിയിൽ എത്തിയത്. 2019 ൽ ഞങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു, എന്നാൽ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ൽ ആ സീറ്റ് തിരികെ നൽകാൻ സിപിഐ തയ്യാറാകണമായിരുന്നു. ലോക്സഭാ സീറ്റിന്റെ കാര്യം 2024ൽ പരിഗണിക്കാമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും 2019ൽ ഉറപ്പു നൽകിയതാണ്. എന്നിട്ടും 2024 ൽ പരിഗണിച്ചില്ല. അതിൽ നിരാശയുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ ശക്തമായി പ്രവർത്തിച്ചു.
തുടക്കം മുതൽ സംസ്ഥാന മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതാണ്. പക്ഷേ, ആർജെഡിയെ മാത്രം പരിഗണിക്കുന്നില്ല.ആർജെഡി മുന്നണിയിലെ നാലാമത്തെ കക്ഷിയാണ്. എന്നാൽ, മുന്നണിയിൽ പതിനൊന്നാമത്തെ പാർട്ടിയായി മാത്രമേ പരിഗണിക്കുന്നുള്ളു. തങ്ങളുടെ ആവശ്യം ന്യായമാണ് പരിഗണിക്കണം. എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികൾ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാൻ കഴിയാതിരുന്നതാണ്.
ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിഎസ് ഒരേ കൊടിയാണ് രാജ്യത്തെമ്പാടും ഉപയോഗിച്ചത്. പ്രവർത്തകർ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവിൽ അജണ്ടയിലില്ല. ഇനിയങ്ങോട്ട് ഞങ്ങളുടെ ആവശ്യം പരിഗണിക്കണം. യുഡിഎഫിൽ പരിഗണന കിട്ടിയെന്ന് പറയുന്നില്ല. എൽഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഒറ്റയ്ക്ക് നിന്നാൽ പോരേയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. തങ്ങൾ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ്. എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.
What's Your Reaction?
![like](https://newsmalayali.com/assets/img/reactions/like.png)
![dislike](https://newsmalayali.com/assets/img/reactions/dislike.png)
![love](https://newsmalayali.com/assets/img/reactions/love.png)
![funny](https://newsmalayali.com/assets/img/reactions/funny.png)
![angry](https://newsmalayali.com/assets/img/reactions/angry.png)
![sad](https://newsmalayali.com/assets/img/reactions/sad.png)
![wow](https://newsmalayali.com/assets/img/reactions/wow.png)