'രാജ്യത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനം', സിപിഎം എംപിയുടെ സ്വകാര്യ ബില്ലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

Jul 22, 2024 - 09:48
 0

രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാ എംപി വി ശിവദാസന്റെ സ്വകാര്യ ബില്‍ രാജ്യസഭ പരിഗണിക്കും. ബില്‍ രാജ്യ സഭയുടെ പരിഗണനയില്‍ കൊണ്ടുവരാന്‍ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭാ സെക്രട്ടറി ജനറലിനോട് നിര്‍ദേശിച്ചു. രാജ്യസഭ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ പിന്നോക്ക, ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഡിജിറ്റല്‍ ഡിവൈഡ് പരിഹരിച്ച് കൊണ്ട് ഓരോ പൗരനും സൗജന്യ ഇന്റര്‍നെറ്റ് ആക്സസ്സിനുള്ള അവകാശം നല്‍കാന്‍ അവസരം ഒരുക്കണം എന്ന വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിനായാണ് വി ശിവദാസന്‍ അനുമതി നേടിയത്. 2023 ഡിസംബറിലാണ് സമര്‍പ്പിക്കപ്പെട്ട ബില്ലില്‍ 'ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ആക്‌സസ് ചെയ്യുന്നതില്‍ ഒരു വ്യക്തിയ മാറ്റി നിര്‍ത്തുന്ന നിലയില്‍ ഏതെങ്കിലും തരത്തിലുള്ള ഫീസോ ചാര്‍ജുകളോ ചെലവുകളോ ഉണ്ടാകരുത് എന്നാണ് വ്യവസ്ഥ ചെയ്യുന്നത്. എല്ലാ പൗരന്മാര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാനുള്ള അവകാശമുണ്ടെന്നും ഇതിനായി ഉചിതമായ നടുപടികള്‍ സ്വീകരിക്കണം എന്നും ബില്‍ നിര്‍ദേശിക്കുന്നു.

എല്ലാവര്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുമുള്ള ഭരണഘടനാപരമായ അവകാശം വിപുലീകരിക്കപ്പെടുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും സേവന ദാതാവ് നല്‍കുന്ന സേവനങ്ങള്‍ക്ക് പൂര്‍ണ്ണമായും സബ്സിഡി നല്‍കണം. ഇതിലൂടെ എല്ലാ പൗരന്മാര്‍ക്കും ഇന്റര്‍നെറ്റ് ആക്സസ് ഉറപ്പാക്കണം എന്നും ബില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, ഖജനാവില്‍ നിന്ന് പണം മുടക്കേണ്ടി വരുന്ന ഇത്തരം സ്വകാര്യ ബില്ലുകള്‍ സഭ പരിഗണിക്കാുന്നതിന് ബന്ധപ്പെട്ട മന്ത്രാലയം മുഖേന രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow