അമ്മയുടെ ഭൗതികശരീരം തോളിലേറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി; ഹീരാബെന്നിന്റെ സംസ്കാരചടങ്ങുകൾ നടന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ സംസ്കാരം ഗാന്ധിനഗറിലെ ശ്മശാനത്തിൽ നടന്നു. അമ്മയുടെ ഭൗതിക ദേഹത്തിലേക്ക് പ്രധാനമന്ത്രി അഗ്നി പകർന്നു. കൈക്കൂപ്പി ആദരാഞ്ജലി അർപ്പിച്ചശേഷം അന്ത്യകർമങ്ങളും നടത്തി. തോളിലേറ്റിയാണ് പ്രധാനമന്ത്രി തന്റെ അമ്മയുടെ ഭൗതികശരീരം ശ്മശാനത്തിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയെ പ്രധാനമന്ത്രി അനുഗമിച്ചു.
അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിൽ പുലർച്ചെയായിരുന്നു ഹീരാബെന്നിന്റെ അന്ത്യം. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളിൽ മാറ്റമില്ല. പശ്ചിംബംഗാളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ഹിരാബെൻ മോദിയുടെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രിമാർ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.
1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് മോദി.
നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകൾ വാസന്തിബെൻ ഹസ്മുഖ്ലാൽ മോദി എന്നിവരാണ് മക്കൾ. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.
ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു.
What's Your Reaction?