Petrol-Deisel Price | രാജ്യത്ത് ഇന്ധനവില കുറച്ചത് പ്രാബല്യത്തിൽ; പെട്രോളിന് 10.40 രൂപയും ഡീസലിന് 7.36 രൂപയും കുറഞ്ഞു

May 22, 2022 - 16:01
 0
Petrol-Deisel Price | രാജ്യത്ത് ഇന്ധനവില കുറച്ചത് പ്രാബല്യത്തിൽ; പെട്രോളിന് 10.40 രൂപയും ഡീസലിന് 7.36 രൂപയും കുറഞ്ഞു

രാജ്യത്ത് ഇന്ധന വില കുറച്ചത് പ്രാബല്യത്തിലായി. പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് ആറു രൂപയുമാണ് എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചത്. സംസ്ഥാന സർക്കാരുകൾ കൂടി ആനുപാതികമായി ഇന്ധന നികുതി കുറയ്ക്കുന്നതോടെ പെട്രോൾ ഡീസൽ വില യഥാക്രമം 9.50 രൂപയും ഏഴ് രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.36 രൂപയും കുറയും.

പ്രധാനമന്ത്രിയുടെ ഉജ്ജ്വല്‍ യോജനയില്‍ കണക്ഷനെടുത്ത ഉപഭോക്താക്കള്‍ക്ക് പാചക വാതകത്തിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്ര സർക്കാർ ഇപ്പോൾ കുറച്ചത് മതിയാകില്ലെന്നും എക്സൈസ് നികുതി 2014 കാലത്തേക്ക് കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 2014 മെയ് മാസത്തില്‍ പെട്രോളിന്റെ എക്സൈസ് നികുതി, ലിറ്ററിന് 9 രൂപ 48 പൈസ ആയിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഏക്സൈസ് നികുതി 27 രൂപ 90 പൈസയാണ്. ഇതില്‍ നിന്നാണ് 8 രൂപ കുറിച്ചിരിക്കുന്നതെന്നും കോൺഗ്രസ് ചൂണ്ടികാണിക്കുന്നു.

 


“ഞങ്ങൾ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയും കുറയ്ക്കുന്നു. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും,” നിർമല സീതാരാമൻ ട്വിറ്ററിൽ പറഞ്ഞു. ഇത് കേന്ദ്ര സർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതുമുതൽ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

യുക്രെയ്ൻ സംഘർഷം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങളും കോവിഡ് -19 മഹാമാരിയിൽ നിന്ന് ലോകം കരകയറുന്നതും കണക്കിലെടുത്താണ് സീതാരാമൻ പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായെന്ന് അവർ പറഞ്ഞു.

അതിനാൽ, വെല്ലുവിളി നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുത്ത് അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തിൽ നിലനിർത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമൻ പറഞ്ഞു.

 
“ദരിദ്രരെയും ഇടത്തരക്കാരെയും സഹായിക്കാൻ ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തൽഫലമായി, ഞങ്ങളുടെ ഭരണകാലത്തെ ശരാശരി പണപ്പെരുപ്പം മുൻ സർക്കാരുകളെ അപേക്ഷിച്ച് കുറവായിരുന്നു, ”സീതാരാമൻ പറഞ്ഞു.

ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർദ്ധിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. നാലര മാസത്തേക്ക് പിന്നീട് കൂടാതിരുന്ന ഇന്ധനവില പിന്നീട് മാർച്ച് 22 നാണ് വർധിച്ചത്. പ്രതിദിന വില വർധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണയാണ് വില വർധിച്ചത്. ലിറ്ററിന് ഏകദേശം 10 രൂപയുടെ വർധനവാണ് ഇക്കാലയളവിലുണ്ടായത്. ഏപ്രിൽ ആറിനാണ് ഈ വർധനവ് നിലച്ചത്. പിന്നീട് ഏകദേശം ഒന്നര മാസത്തോളം മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ കുത്തനെ കുറഞ്ഞിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow