അധികാരത്തിൽ എത്തി രണ്ട് മാസം; രാജിവച്ചത് രണ്ട് മന്ത്രിമാർ; ബിഹാറിലെ മഹാസഖ്യം ഉലയുന്നു?

നേരത്തെ നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രിസ്ഥാനം തേജസ്വി യാദവിന് നൽകണമെന്നും ആർജെഡി നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നത് വിവാദമായിരുന്നു. ഇത് ജെഡിയു ആർജെഡി ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയിരുന്നു.

Oct 5, 2022 - 19:56
Oct 5, 2022 - 20:05
 0
അധികാരത്തിൽ എത്തി രണ്ട് മാസം; രാജിവച്ചത് രണ്ട് മന്ത്രിമാർ; ബിഹാറിലെ മഹാസഖ്യം ഉലയുന്നു?
അധികാരത്തിൽ എത്തി വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ ബിഹാറിലെ ആർജെഡി - ജെഡിയു സഖ്യത്തിൽ വിള്ളലുകൾ എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ആർജെഡി മന്ത്രി സുധാകർ സിങ്ങ് രാജി വച്ച് പുറത്തുപോയിരുന്നു. മന്ത്രിസഭയ്ക്കുള്ളിൽ തന്നെയുള്ള നിതീഷ് കുമാറിന്റെ ശക്തനായ വിമർശകനായിരുന്നു സുധാകർ സിങ്ങ്.
എൻഡിഎ സഖ്യം ഉപേക്ഷിച്ച് ആർ‍ജെഡിയുമായി ചേർ‍ന്ന് ഓഗസ്റ്റിലാണ് പുതിയ സർക്കാർ രൂപീകരിച്ചത്. രണ്ട് മാസത്തിനുള്ളിൽ ഇത്തരത്തിൽ രാജിവക്കുന്ന രണ്ടാമത്തെ ആർജെഡി മന്ത്രിയാണ് സുധാകർ സിങ്ങ്. വിവാദത്തിൽപെട്ട കാർത്തിക് കുമാർ ആണ് നേരത്തെ മന്ത്രിസ്ഥാനം രാജിവച്ച മറ്റൊരു മന്ത്രി. തട്ടിക്കൊണ്ട് പോകൽ കേസിൽ പ്രതിയായതിനേത്തുടർന്നാണ് ഇയാളുടെ രാജിയുണ്ടായത്. കോടതിയിൽ കീഴടങ്ങേണ്ട ദിവസമായിരുന്നു കാർത്തിക് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്. പിന്നാലെ തന്നെ കേസ് വിവാദമായെങ്കിലും ഇദ്ദേഹം രാജിക്ക് തയ്യാറായിരുന്നില്ല.
വകുപ്പ് വിഭജനം ഉണ്ടായതിന് പിന്നാലെയാണ് ഇദ്ദേഹം രാജിവച്ചൊഴിഞ്ഞത്. നേരത്തെ നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രിസ്ഥാനം തേജസ്വി യാദവിന് നൽകണമെന്നും ആർജെഡി നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നത് വിവാദമായിരുന്നു. രാജിവച്ച മന്ത്രി സുധാകറിന്റെ പിതാവും ലാലു പ്രസാദ് യാദവിന്റെ വിശ്വസ്ഥനും സംസ്ഥാന അധ്യക്ഷനുമായ ജഗദാനന്ദ സിങ്ങിന്റേതാണ് ഈ വിവാദ പ്രസ്താവന. അതിന് പിന്നാലെയാണ് മന്ത്രി രാജിവച്ചത് എന്നതും ശ്രദ്ധേയയമാണ്.
ആർജെഡി നേതാക്കളുടെ പ്രസ്താവനകളോട് അതേനാണയത്തിൽ തന്നെ ജെഡിയുവും തിരിച്ചടിച്ചിരുന്നു. മക്കളുടെ വിവാഹം ഒരിക്കലും നടക്കില്ലെന്ന് ആശങ്കപ്പെടുന്ന അച്ഛന്റെ വെപ്രാളമാണ് ജഗദാനന്ദ സിങ്ങിന്റെ വാക്കുകളിലെന്നായിരുന്നു ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹയുടെ പ്രതികരണം. പ്രശ്നങ്ങൾ ഒതുക്കി തീർക്കാൻ ശ്രമങ്ങൾ ഉണ്ടെങ്കിലും സഖ്യകക്ഷിയായ ആർജെഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തുടർച്ചയായ പ്രശ്നങ്ങൾ ആസൂത്രിതമാണെന്ന ആരോപണവും ഒരു വിഭാഗത്തിനുണ്ട്. തുടർന്ന്, പാർട്ടി അധ്യക്ഷന്റെ വിവാദ പ്രസ്ഥാവന ഉയർന്നതോടെ സമവായ ശ്രമവുമായി ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് രംഗത്തുവരികയായിരുന്നു.
ഭാവി മുഖ്യമന്ത്രി വിഷയത്തിൽ വിവാദമുണ്ടാക്കരുതെന്ന് ആർജെഡി നേതാക്കളെ തേജസ്വി വിലക്കുകയും ചെയ്ത് പ്രശ്നം അവസാനിപ്പിക്കാനായിരുന്നു ശ്രമം നടത്തിയത്. തനിക്കു വ്യക്തിപരമായ മോഹങ്ങളില്ലെന്നും പിന്തുണയ്ക്കുന്നവർ ചിലപ്പോൾ അതിരു വിടുന്നതാണെന്നും തേജസ്വി വിശദീകരിച്ചു. നേരത്തെ, ഇതേ മന്ത്രി സർക്കാർ ഓഫീസുകളേക്കുറിച്ചുള്ള അഴിമതികളിൽ പരസ്യ വിമർശനം നടത്തിയും നിതീഷ് കുമാറിന് തലവേദന സൃഷ്ടിച്ചിരുന്നു. അതിന് പുറമെ, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങൾ ചെരിപ്പൂരി അടിക്കണമെന്നും സുധാകർ പറഞ്ഞിരുന്നതും വിവാദമായിരുന്നു.
എല്ലാറ്റിനും പുറമെ, പുതിയ നിതീഷ് സർക്കാരിന്റെ കാർഷിക നയത്തെ കൃഷി മന്ത്രികൂടിയായ സുധാകർ വിമർശിച്ചിരുന്നു. ഇതോടെ ജെഡിയു നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ് ഉണ്ടായിരുന്നത്. തുടർന്ന്, മന്ത്രിയുടെ രാജിക്കായി നിതീഷ് കുമാറിന് ആർജെഡി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനാണ് രാജിക്കത്ത് സമർപ്പിച്ചത്. പുതിയ വിവാദങ്ങൾ സഖ്യത്തെ വീണ്ടും പിളർത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow