സിദ്ദിഖിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും, നടൻ ഒളിവിലെന്ന് പോലീസ് ; സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം | Rape Case against actor Siddique

ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ് (Rape Case against actor Siddique). ഇതോടെ കേസിൽ നടന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ധിഖ് കോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളി മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മസ്കറ്റ് ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. യുവ നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.ഇതിനിടെ നടൻ ഒളിവിൽ പോയതായാണ് പോലീസ് നൽകുന്ന സൂചന . സിദ്ധിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ് .
അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണ് നടിയുടെ പരാതിയെന്നായിരുന്നു സിദ്ദിഖിന്റെ പ്രധാന വാദം. പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തതയില്ല. ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണ്. പരാതിക്കാരി സാധാരണക്കാരിയല്ല. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെന്നും സിദ്ദിഖ് പറയുന്നു.
അതേസമയം , ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ധിഖിന്റെ അഭിഭാഷകർ പറയുന്നത് .
സിദ്ദിഖിനെതിരെ തെളിവുകളുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നുമാണ് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എസ്‌ഐടി അന്വേഷിക്കുന്ന കേസാണിത്.
What's Your Reaction?






