Lok Sabha Election 2024 | രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് 60.96%; മുന്നിൽ ത്രിപുര, പിന്നിൽ ഉത്തർപ്രദേശ്

Apr 27, 2024 - 17:05
 0
Lok Sabha Election 2024 | രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് 60.96%; മുന്നിൽ ത്രിപുര, പിന്നിൽ ഉത്തർപ്രദേശ്

വിവിധ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ 60.96 ശതമാനം പോളിങ് രേഖപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുരയും മണിപ്പൂരും ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. 78.53%, 77.18% എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ വോട്ടിംഗ് ശതമാനം. ഉത്തർപ്രദേശിൽ ഏറ്റവും കുറഞ്ഞ വോട്ടിംഗ്, 53.71 ശതമാനം, രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ 53.84 ശതമാനമാണ് വോട്ടിംഗ് ശതമാനം. കേരളത്തിൽ ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം 70.35% പേർ വോട്ട് ചെയ്തു. കേരളത്തിലെ 20 സീറ്റുകളിലും കർണാടകയിലെ 28ൽ 14 സീറ്റുകളിലും രാജസ്ഥാനിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും എട്ട് വീതം സീറ്റുകളിലും മധ്യപ്രദേശിൽ ആറ് സീറ്റുകളിലും അസമിലും ബിഹാറിലും അഞ്ച് സീറ്റുകളിലും മൂന്ന് സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മണിപ്പൂർ, ത്രിപുര, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ഓരോ സീറ്റിലും വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ വൈകുന്നേരം 7 മണിയോടെ വോട്ടിംഗ് ശതമാനം 60.96 ശതമാനമായിരുന്നു എങ്കിലും ഇത് ഉയരാൻ സാധ്യതയുണ്ട് എന്ന് ഔദ്യോഗിക വിശദീകരണം. പോളിംഗ് സമയം അവസാനിക്കുന്നത് വരെ പോളിംഗ് സ്റ്റേഷനുകളിൽ എത്തുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുമതിയുണ്ട്.

ഉത്തർപ്രദേശിലെ മഥുര, രാജസ്ഥാനിലെ ബൻസ്വാര, മഹാരാഷ്ട്രയിലെ പർഭാനി എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളിലെ വോട്ടർമാർ വിവിധ പ്രശ്‌നങ്ങളുടെ പേരിൽ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചെങ്കിലും, പിന്നീട് അധികാരികൾ ഇടപെട്ട് അവരെ ബൂത്തിലേക്കെത്തിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിച്ചു.

13 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിൽ നടന്ന 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ 67.6 ശതമാനമായിരുന്നു പോളിങ് ശതമാനം. വേനൽചൂട് രണ്ട് ഘട്ടങ്ങളിലും നിരവധി വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിൽ എത്താതിരുന്നതിന് കാരണമായി എന്ന് പറയപ്പെടുന്നു.

2019ലെ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടത്തിലെ 69.43 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, ആദ്യ ഘട്ടത്തിൽ 65.5 ശതമാനമായിരുന്നു പോളിങ്. ചൂടുള്ള കാലാവസ്ഥയിൽ വോട്ടിംഗ് സുഗമമാക്കാൻ ബീഹാറിലെ ബങ്ക, മധേപുര, ഖഗാരിയ, മുൻഗർ മണ്ഡലങ്ങളിലെ പല പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് സമയം വൈകുന്നേരം 6 മണി വരെ നീട്ടി.

ഈ ഘട്ടത്തോടെ കേരളം, രാജസ്ഥാൻ, ത്രിപുര എന്നിവിടങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7നും വോട്ടെണ്ണൽ ജൂൺ 4നും നടക്കും. ഏപ്രിൽ 19 ന് ആദ്യ ഘട്ടത്തിൽ 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow