പരിസ്ഥിതി സചേതന മേഖല; സംസ്ഥാനത്തെ മൂന്നരലക്ഷം ഏക്കർ ഭൂമിയിൽ നിയന്ത്രണം

വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി സചേതന മേഖല (eco-sensitive zone) വരുന്നതോടെ സംസ്ഥാനത്തെ നാല് ലക്ഷം ഏക്കറോളം ഭൂമിയിൽ നിയന്ത്രണം വരും. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്കും പാറഖനനത്തിനും നിയന്ത്രണം വരുമെങ്കിലും ഭവനനിർമ്മാണങ്ങൾക്ക് തടസ്സമുണ്ടാകില്ല

Jun 6, 2022 - 15:06
 0
പരിസ്ഥിതി സചേതന മേഖല; സംസ്ഥാനത്തെ മൂന്നരലക്ഷം ഏക്കർ ഭൂമിയിൽ നിയന്ത്രണം

വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി സചേതന മേഖല (eco-sensitive zone) വരുന്നതോടെ സംസ്ഥാനത്തെ നാല് ലക്ഷം ഏക്കറോളം ഭൂമിയിൽ നിയന്ത്രണം വരും. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്കും പാറഖനനത്തിനും നിയന്ത്രണം വരുമെങ്കിലും ഭവനനിർമ്മാണങ്ങൾക്ക് തടസ്സമുണ്ടാകില്ല. അതേസമയം, കേരളം പോലെ ജനസാന്ദ്രതയേറെയുള്ള പ്രദേശത്തെ ജനങ്ങളെ കാര്യമായി ബാധിക്കുമോയെന്നാണ് കർഷകസംഘടനകളുടെ ആശങ്ക.

സംസ്ഥാനത്ത് എട്ടുലക്ഷത്തോളം ഏക്കർ സ്ഥലത്താണ് 24 വന്യജീവി സങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നത്. വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വായുദൂരം ചുറ്റളവിൽ പരിസ്ഥിതി സചേതന മേഖല വരുന്നതോടെ മൂന്നര ലക്ഷത്തോളം ഏക്കർ ഭൂമിയിൽ നിയന്ത്രണം വരും. അങ്ങനെ ഒരു ലക്ഷത്തിൽപരം കുടുംബങ്ങൾ പരിസ്ഥിതി സചേതന മേഖലയുടെ പരിധിയിൽ വരും.

വീട് നിർമ്മാണത്തിനോ മലിനീകരണമില്ലാത്ത വ്യവസായങ്ങൾക്കോ തടസ്സമില്ലെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൻറെ റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക ദുരീകരിക്കാനായിട്ടില്ലന്ന് വീ ഫാം സംസ്ഥാന സെക്രട്ടറി സുമിൻ എസ്. നെടുങ്ങാടൻ പറഞ്ഞു. ബത്തേരി, മാനന്തവാടി, കുമളി, മൂന്നാർ, കട്ടപ്പന, കുട്ടമ്പുഴ പട്ടണങ്ങളും പരിസ്ഥിതി സചേതന മേഖലയ്ക്ക് ചേർന്ന് വരും.

റിസോർട്ടുകൾ, ഹോട്ടലുകൾ, ക്വാറികൾ തുടങ്ങിയവയ്ക്ക് അനുമതിയില്ല. നിലവിലുള്ളവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നിഷേധിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യുമോയെന്ന കാര്യത്തിൽ റിപ്പോർട്ടിൽ പറയുന്നില്ല.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യോനങ്ങളുടെയും ചേര്‍ന്നുള്ള പരിസ്ഥിതി സചേതന മേഖലയില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പരിസ്ഥിതി സചേതന മേഖല ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. ഒരു കിലോമീറ്ററാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല. പത്ത് കിലോമീറ്ററായി തന്നെ നിലനിര്‍ത്തുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദേക്കര്‍ അറിയിച്ചതായിരുന്നു.

ദൂരപരിധി നിശ്ചയിക്കാതിരുന്നതിനാല്‍ പത്ത് കിലോമീറ്റര്‍ പരിധി സുപ്രീംകോടതി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ഈ മേഖലകളില്‍ ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് വന്യജീവിസങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ് സചേതന മേഖലയായി പ്രഖ്യാപിക്കുക.

പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍ മൂന്ന് പ്രകാരമാണ് വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നത്. 1986ല്‍ നിയമം വന്നെങ്കിലും പരിസ്ഥിതി സചേതന മേഖല തിരിച്ചില്ല. ഇതോടെയാണ് സുപ്രീംകോടതി ഇടപെട്ട് 10 കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ചത്. വന്യജീവി സങ്കേതങ്ങളുടെ പത്തുകിലോമീറ്ററിനുള്ളില്‍ ഖനനം നടത്താന്‍ കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും 2009ല്‍ ഉത്തരവിട്ടിരുന്നു.

ഇതോടെ വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള പാറമടകള്‍ക്ക് അടച്ചുപൂട്ടാനുള്ള വനംവകുപ്പിന്റെ നടപടി വേഗത്തിലാകും. പത്ത് കിലോമീറ്റര്‍ വിസ്തൃതിയില്‍ ക്വാറികള്‍ അടച്ചുപൂട്ടാന്‍ വനംവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി സചേതന മേഖല ഒരുകിലോമീറ്റര്‍ വായുദൂരത്തില്‍ പരിമിതിപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഈ ആവശ്യത്തോട് വനംവകുപ്പിന് യോജിപ്പുണ്ടായിരുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow