സ്വർണക്കടത്ത്: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു; മകനും കൂട്ടാളികളും ഒളിവിൽ

Apr 28, 2022 - 15:32
 0

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ (Gold Smuggling Case) തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. എ എ  ഇബ്രാഹിം കുട്ടിയുടെ മകനും സിനിമാ നിർമ്മാതാവും ചേർന്ന് സ്വർണം കടത്തിയെന്ന് കണ്ടെത്തിയ
സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. കേസിൽ ഇബ്രാംഹിം കുട്ടിയുടെ മകൻ ഉൾപ്പടെ മൂന്ന് പ്രതികൾ ഒളിവിലാണ്.

തൃക്കാക്കര നഗരസഭാ  വൈസ് ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായ എ.എ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടിസ് നൽകി ഇബ്രാഹിം കുട്ടിയെ കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. സ്വർണക്കടത്തിൽ  ഇബ്രാഹിം കുട്ടിക്ക് പങ്കുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനും സിനിമാ നിർമാതാവ് കെ.പി.സിറാജുദ്ദിനും ചേർന്ന് സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗത്തിന്റെ കണ്ടെത്തൽ.

എറണാകുളം സ്വദേശിയായ സിറാജും സ്വർണം വാങ്ങാൻ എയർപോർട്ടിലെത്തിയ നകുൽ അടക്കം നാലു പേരാണ് പ്രതികൾ. ഷാബിൻ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സമൻസ് നൽകിയിട്ടുണ്ട്. മകൻ നിരപരാധിയാണെന്നും എല്ലാം
രാഷ്ട്രീയനാടകമാണെന്നും .രാജിവെക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ലെന്നും ഇബ്രാഹിംകുട്ടി പ്രതികരിച്ചു.

ഇബ്രാഹിംകുട്ടിയുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. ഇന്നലെ ഡി വൈ എഫ് ഐ നഗരസഭ ഓഫീസിലേക്ക് മാർച്ച്‌ നടത്തിയിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ 232 ഗ്രാം സ്വര്‍ണ്ണം പിടികൂടുന്നത്. എറണാകുളത്തെ തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിന്‍റെ പേരിലാണ് ഇറച്ചി വെട്ടു യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമകളാണ് സിറാജ്ജുദിനും തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ മകനായ ഷാബിനും . തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിലെ നാലു ജിവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ഷാബിന്റെ  ലാപ്ടോപ്  പിടിച്ചെടുത്തു. ഷാബിൽ വീട്ടിൽ ഇല്ലായിരുന്നു.

ഈ മാസം 17ന് ദുബായിയില്‍ നിന്നും  കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. പരിശോധനകള്‍ക്കെല്ലാം ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കുവിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍‌ണം കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തില്‍ ഇറക്കുമതി ചെയ്ത യന്ത്രത്തിനുള്ളില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്.തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ യന്ത്രം പൊളിച്ച് സ്വര്‍ണം പുറത്തെടുത്തത്.

അതേ സമയം, തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ഒരു വ്യാജ കമ്പനിയാണോയെന്നും അധികൃതര്‍ക്ക് സംശയമുണ്ട്. നാട്ടില്‍ 40,000 രൂപയ്ക്ക് ലഭിക്കുന്ന യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് സ്വര്‍ണം കടത്താനായി മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയോ എന്ന കാര്യവും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow