കുഴിമണ്ണ സ്വദേശി കടത്താൻ ശ്രമിച്ചത് ഒരു കിലോയോളം സ്വർണം; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

കരിപ്പൂരിൽ വീണ്ടും പോലീസിൻ്റെ സ്വർണ വേട്ട. കുഴിമണ്ണ സ്വദേശി മുസ്തഫ (41) ആണ് ഇത്തവണ പിടിയിലായത്. 992 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വര്‍ണമാണ് ഇയാൾ മലദ്വാരത്തിൽ നാല് ക്യാപ്സൂളുകളിലായി നിറച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച രാവിലെ 11.15 മണിക്കാണ് മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്.

Sep 11, 2022 - 13:52
 0

കരിപ്പൂരിൽ വീണ്ടും പോലീസിൻ്റെ സ്വർണ വേട്ട. കുഴിമണ്ണ സ്വദേശി മുസ്തഫ (41) ആണ് ഇത്തവണ പിടിയിലായത്.  992 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വര്‍ണമാണ് ഇയാൾ മലദ്വാരത്തിൽ നാല് ക്യാപ്സൂളുകളിലായി നിറച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച രാവിലെ 11.15  മണിക്കാണ്  മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ  ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്.

മലപ്പുറം  ജില്ലാ പോലീസ് മേധാവി  സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ  മുസ്തഫയെ പൊലീസ്  കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തൻ്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം  മുസ്തഫ സമ്മതിച്ചിരുന്നില്ല.
മുസ്തഫയുടെ കൈവശമുണ്ടായിരുന്ന  ലഗ്ഗേജ്  വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രാഥമികമായി നടത്തിയ ശരീര പരിശോധനയിലും സ്വർണം കിട്ടിയില്ല.

തുടര്‍ന്ന് മുസ്തഫയെ കൊണ്ടോട്ടിയിലുള്ള മേഴ്സി ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം  എക്സ്റേ എടുത്ത് പരിശോധിച്ചതോടെ തൊണ്ടി സഹിതം വ്യക്തമായി. വയറിനകത്ത് സ്വര്‍ണ്ണമടങ്ങിയ 4 കാപ്സ്യൂളുകള്‍ ആണ് എക്സ് റേയിൽ തെളിഞ്ഞത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 992  ഗ്രാം തൂക്കമുണ്ട് (ഏകദേശം 124 പവൻ).

കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കൊടുവള്ളി സ്വദേശി ഉസ്മാനാണ് പിടിയിലായത്.  കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 57-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേർന്ന് വൻ സ്വർണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.


കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരം ഈവര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടിയാണ്.

എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്. കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.

എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് 57 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 45 കിലോയോളം സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വർണ കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് സൂപ്രണ്ട് വരെ ഇക്കാലയളവിൽ പോലീസ് പിടിയിലായി.

What's Your Reaction?

like

dislike

love

funny

angry

sad

wow