ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയർപേഴ്‌സണായി ഡോ.ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു; ബോർഡിനെ നയിക്കുന്ന ആദ്യ വനിത

ജമ്മു കശ്മീര്‍ (Jammu Kashmir) വഖഫ് ബോർഡിന്റെ (Wakf Board) ചെയര്‍പേഴ്‌സണായി ബിജെപിയുടെ (BJP) ദേശീയ എക്‌സിക്യൂട്ടീവ് അംഗവും വനിതാ നേതാവുമായ ഡോ. ദരക്ഷന്‍ അന്ദ്രാബി (Dr. Darakshan Andrabi) സ്ഥാനമേറ്റു

Mar 19, 2022 - 20:40
 0
ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയർപേഴ്‌സണായി ഡോ.ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു; ബോർഡിനെ നയിക്കുന്ന ആദ്യ വനിത

ജമ്മു കശ്മീര്‍ (Jammu Kashmir) വഖഫ് ബോർഡിന്റെ (Wakf Board) ചെയര്‍പേഴ്‌സണായി ബിജെപിയുടെ (BJP) ദേശീയ എക്‌സിക്യൂട്ടീവ് അംഗവും വനിതാ നേതാവുമായ ഡോ. ദരക്ഷന്‍ അന്ദ്രാബി (Dr. Darakshan Andrabi) സ്ഥാനമേറ്റു. വഖഫ് ബോര്‍ഡിനെ (Waqf Board) നയിക്കുന്ന ആദ്യ വനിത കൂടിയാണ് അന്ദ്രാബി. മുസ്ലീം ആരാധനാലയങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. രാജ്യത്തെ ഏക മുസ്ലീം ഭൂരിപക്ഷ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ മത സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഈ നടപടിക്ക് പിന്നിലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

മതസ്ഥാപനങ്ങള്‍ മാത്രമല്ല, സ്‌കൂളുകളും ആശുപത്രികളും വഖഫ് ബോര്‍ഡിന് കീഴില്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും യാതൊരു വിവേചനവും ഇല്ലാതെ പ്രവര്‍ത്തിക്കുമെന്നും അന്ദ്രാബി പറഞ്ഞു. നാരായണ ഹോസ്പിറ്റല്‍, ശ്രീ മാതാ വൈഷ്‌ണോ ദേവി യൂണിവേഴ്‌സിറ്റി എന്നിവ പോലുള്ള സ്‌കൂളുകളും സര്‍വ്വകലാശാലകളും ആശുപത്രികളും സ്ഥാപിക്കുന്നത് അനുകരണീയമാണ്. ബോര്‍ഡിന്റെ സേവനങ്ങൾ ജാതി-മത വിവേചനങ്ങൾക്കതീതമായി എല്ലാ ജനങ്ങൾക്കും പ്രയോജനപ്രദമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ മതവിശ്വാസങ്ങളും ആചാരങ്ങളും നിയന്ത്രിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് അന്ദ്രാബിയുടെ നിയമനമെന്ന് പിഡിപി വക്താവും മുന്‍ എംഎല്‍എയുമായ ഫിര്‍ദൗസ് തക് പറഞ്ഞു. ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് നടത്തുന്ന മതസ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ''രാജ്യത്ത് ഒരു പ്രത്യേക മതവിശ്വാസം പുലർത്തുന്ന ജനങ്ങളെ അപമാനിക്കുന്നതിനുള്ള ബിജെപിയുടെ തുടർശ്രമങ്ങളുടെ ഭാഗമാണിത്'', അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക പണ്ഡിതനായ സയ്യിദ് മുഹമ്മദ് ഹുസൈന്‍, എഴുത്തുകാരനും കോളമിസ്റ്റുമായ ഗുലാം നബി ഹലീം, പ്രമുഖ പത്രപ്രവര്‍ത്തകന്‍ സൊഹൈല്‍ കാസ്മി, നവാബ് ദിന്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് റീജിയണല്‍ ഡയറക്ടര്‍ ഉധംപൂര്‍ എന്നിവരാണ് പുതിയ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. കഴിഞ്ഞ മാസമാണ് ഇവരെ കേന്ദ്രം വഖഫ് ബോർഡ് അംഗങ്ങളായി നിയമിച്ചത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിയമനം.

2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി അതിനെ വിഭജിക്കുകയും ചെയ്യുന്നത് വരെ ഹജ്ജ്, ഔഖാഫ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രിയായിരുന്നു വഖഫ് ബോര്‍ഡിന്റെ തലവന്‍. പ്രത്യേക പദവി പിൻവലിച്ചതോടെ 2001ലെ ജമ്മുകശ്മീർ വഖഫ് നിയമം, 2004ലെ സ്‌പെസിഫൈഡ് വഖഫ് നിയമം എന്നിവ റദ്ദാക്കുകയുണ്ടായി. അതിന്റെ ഫലമായി 1995ലെ കേന്ദ്ര വഖഫ് നിയമം കേന്ദ്രഭരണപ്രദേശത്തിന് കൂടി ബാധകമായി.

അതേസമയം, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അന്ദ്രാബിയെ അഭിനന്ദിച്ചു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും കേന്ദ്രഭരണ പ്രദേശത്തെ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഭാവന നല്‍കാനും അന്ദ്രാബിയ്ക്ക് കഴിയട്ടെ എന്നും സിന്‍ഹ ആശംസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow