ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം; കൃത്യസമയത്തെത്തി ദിലീപും കൂട്ടുപ്രതികളും

ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം കൃത്യസമയത്തെത്തി ദിലീപും (Dileep) കൂട്ടുപ്രതികളും. ചോദ്യം ചെയ്യലിൽ ഡിജിറ്റൽ തെളിവുകൾ നിർണ്ണായകമാകുമെന്നാണ് സൂചന.

Jan 24, 2022 - 10:09
 0

ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം കൃത്യസമയത്തെത്തി ദിലീപും (Dileep) കൂട്ടുപ്രതികളും. ചോദ്യം ചെയ്യലിൽ ഡിജിറ്റൽ തെളിവുകൾ നിർണ്ണായകമാകുമെന്നാണ് സൂചന. അന്വേഷണസംഘം റെയ്‌ഡിൽ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഒപ്പം അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിർണ്ണായക തെളിവുകള്‍ നേരില്‍ക്കാണിച്ചുള്ള ചോദ്യംചെയ്യലാകും ഇന്നുണ്ടാകുക.

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ദിലീപ് അടക്കമുള്ളവർ നൽകിയ മൊഴികളിലെ വൈരുധ്യം മുന്‍നിര്‍ത്തിയും ചോദ്യങ്ങളുണ്ടാകും. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ രാത്രി തന്നെ തയാറാക്കിയിരുന്നു.  കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം ബലപ്പെടുത്തുന്ന മൊഴി ലഭിച്ചുവെന്ന സൂചനയുമുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീട്ടില്‍വച്ചു കൈപ്പറ്റിയതായുമുള്ള ആരോപണങ്ങള്‍ ദിലീച് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച്‌ നിഷേധിച്ചതായാണ് വിവരം. പലപ്പോഴായി നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നിഷേധാത്മക നിലപാട് സ്വീകരിച്ചതായും ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു .

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്. സുരാജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമാണ് പുറത്തുവിട്ടത്. നേരത്തെ നടന്ന റെയ്‌ഡിൽ ദിലീപിന്റെയും അനൂപിന്റെയും ഫോണുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു.

എ‍.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഐ.ജി. ഗോപേഷ് അഗര്‍വാള്‍ എന്നിവരും ചോദ്യംചെയ്യല്‍ വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ ചോദ്യം ചെയ്തത്. പ്രതികളെ വെവ്വേറെ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

ദിലീപിന്റെ മൊഴികള്‍ വായിച്ച ശ്രീജിത്ത്, ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നേരിട്ടു ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ആദ്യ ദിവസം പിന്നിടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. ആദ്യദിനം ലഭിച്ച മൊഴികൾ പരിശോധിച്ച ശേഷം പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് എസ്.പി. മോഹനചന്ദ്രൻ പറഞ്ഞു.

ഹൈക്കോടതികോടതി നിർദ്ദേശപ്രകാരം ദിലീപ് അടക്കം അഞ്ചു പ്രതികളുടെയും ചോദ്യം ചെയ്യൽ ആദ്യദിനം 11 മണിക്കൂർ നീണ്ടു. അന്വേഷണ സംഘം അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞാണ് അഞ്ചു പേരെയും ചോദ്യം ചെയ്തത്. ആദ്യദിനം ഒറ്റയ്ക്ക് ഇരുത്തിയായിരുന്നു അഞ്ചു പേരെയും ചോദ്യം ചെയ്തത്. മൊഴികൾ പരിശോധിച്ച ശേഷം ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. കണ്ടെത്തിയ തെളിവുകളും പ്രതികൾ  നൽകിയ മൊഴികളും തമ്മിൽ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

ആവശ്യമെങ്കിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം സംവിധായകൻ ബാലചന്ദ്രകുമാറിനെയും മൊഴികളിലെ വ്യക്തതയ്ക്കായി അന്വേഷണ സംഘം വിളിച്ചു വരുത്തിയേക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow