എസ്ഡിപിഐക്കെതിരെയും നടപടി? ധന ഇടപാട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കുന്നു

2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലഭിച്ച സംഭാവനകളെ കുറിച്ച് എസ്ഡിപിഐ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടില്‍ ഇക്കാലയളവില്‍ ഒമ്പത് കോടിയോളം രൂപ എത്തിയിട്ടുണ്ട്.

Sep 30, 2022 - 05:11
Sep 30, 2022 - 05:15
 0
എസ്ഡിപിഐക്കെതിരെയും നടപടി? ധന ഇടപാട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കുന്നു
എസ്ഡിപിഐക്കെതിരെ നടപടിയ്ക്ക് സാധ്യത. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെയാണിത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിഎഫ്‌ഐയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു തുടങ്ങി. എസ്ഡിപിഐയുടെ ധന ഇടപാടുകള്‍ സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷണം നടത്തുന്നുണ്ട്.
2018 മുതല്‍ 2020 വരെ രണ്ടു വര്‍ഷ കാലയളവില്‍ ലഭിച്ച സംഭാവനകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടില്‍ ഇക്കാലയളവില്‍ ഒമ്പത് കോടിയോളം രൂപ എത്തിയിട്ടുണ്ട്. 2020- 21 വര്‍ഷത്തില്‍ 2.9 കോടി രൂപയും ലഭിച്ചു. എന്നാല്‍, കണക്കില്‍ 22 ലക്ഷം രൂപ മാത്രമാണ് കാണിച്ചത്. സംഭാവന നല്‍കിയവര്‍ ആരെല്ലാമാണെന്ന് വ്യക്തമല്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2018 മുതല്‍ 2021 വരെ ലഭിച്ച 11.78 കോടി രൂപയില്‍ 10 കോടിയും കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം നിരോധിച്ച പിഎഫ്‌ഐയ്ക്കു വേണ്ടി എസ്ഡിപിഐ അംഗങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ യുഎപിഎ പ്രകാരം നടപടി എടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ പിഎഫ്‌ഐയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പിഎഫ്‌ഐയുടെയും ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. അതേസമയം, കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പിഎഫ്ഐയുടെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും. കേന്ദ്രനിര്‍ദേശത്തിന് പിന്നാലെയാണ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സംസ്ഥാനത്താകെ പിഎഫ്ഐക്ക് 140 ലധികം ഓഫിസുകള്‍ ഉണ്ടെന്നാണ് പോലീസിന്റെ കണക്ക്. പലയിടത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ പോലീസ് നടപടികളിലേക്ക് കടക്കും. 1967 യുഎപിഎ നിയമപ്രകാരമാണ് ഉത്തരവ് ഇറക്കിയത്.
ഉത്തരവിന്റെ ഭാഗമായി, സംഘടനയുടെ നേരിട്ടുള്ള ഓഫിസുകള്‍ മാത്രമായിരിക്കും മുദ്ര വയ്ക്കുക. വാടക കെട്ടിടങ്ങള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ട്രസ്റ്റുകളുടെ പേരിലുള്ള കെട്ടിടങ്ങള്‍ നിയമം നോക്കി മാത്രമേ മുദ്രവയ്ക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നടപടി ആരംഭിച്ചു. സമൂഹമാധ്യമങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അനുകൂലിച്ച് പ്രവര്‍ത്തിക്കുകയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുകയോ ചെയ്താല്‍ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യും. ഇത്തരം പ്രവര്‍ത്തകരെ സഹായിക്കുന്നവരും അറസ്റ്റിലാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow