വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന്റെ കൂട്ടുപ്രതിയും മുൻ എസ്എഫ്ഐ നേതാവുമായ അബിൻ സി. രാജ് പിടിയിൽ

Jun 27, 2023 - 10:45
 0
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന്റെ കൂട്ടുപ്രതിയും മുൻ എസ്എഫ്ഐ നേതാവുമായ അബിൻ സി. രാജ് പിടിയിൽ

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ്എഫ്ഐ നേതാവ് അബിന്‍ സി രാജ് പിടിയില്‍. മാലിദ്വീപിൽനിന്ന് എത്തിയപ്പോൾ തിങ്കളാഴ്ച രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസില്‍ അബിന്‍ രണ്ടാം പ്രതിയാണ്. കേസെടുത്തതോടെ ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. അബിൻ സി രാജ് മാലിദ്വീപിൽ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു.

നിഖിൽ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അബിൻ രാജിനെയും കേസിൽ പ്രതിയാക്കിയിരുന്നു. തുടർന്ന് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് പിടിയിലായത്. അബിനെ കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

കൊച്ചിയിലെത്തിയ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിഖില്‍ കായംകുളം എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടല്ലൂർ സ്വദേശിയായ അബിന്‍ പ്രസിഡന്റായിരുന്നു. പിന്നീട് അധ്യാപകനായി ജോലി ലഭിച്ച ശേഷം മാലിദ്വീപിലേക്ക് പോയി. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളോട് നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

 

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബുദ്ധികേന്ദ്രം അബിനാണെന്നാണ് നിഖിൽ തോമസ് പൊലീസിനോട് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ മറ്റു സര്‍വകലാശാലകളില്‍ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് സഹായിക്കുന്ന ഒരു ഏജന്‍സി നടത്തിയിരുന്നു. ഇതോടൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റുകളും അബിന്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.

കായംകുളം എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണ സംഘം നെടുമ്പാശ്ശേരിയിൽ എത്തിയാണ് അബിൻരാജിനെ കസ്റ്റഡിയിലെടുത്തത്. മാലിദ്വീപിൽ ജോലിചെയ്യുകയായിരുന്ന അബിൻരാജിന്റെ അമ്മയും കഴിഞ്ഞദിവസം നാട്ടിലെത്തിയിരുന്നു.

അബിനാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്ന് നിഖില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അബിന്‍ ചതിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ നല്‍കിയതായുമാണ് നിഖില്‍ വ്യക്തമാക്കിയത്. അബിനെ ചോദ്യംചെയ്യുന്നതോടെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും. നിഖിൽ തോമസിനെ ചോദ്യംചെയ്തതിലൂടെയും വീട്ടിൽ നടത്തിയ പരിശോധനയിലുമായി അബിൻരാജുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയും അന്വേഷണസംഘം നിഖിലിനെ വിശദമായി ചോദ്യംചെയ്തു. ഇയാൾ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൊബൈൽഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട്ട് ഒളിവിൽ കഴിയാൻ ആരാണ് സഹായിച്ചതെന്നും പറയാൻ തയാറായിട്ടില്ല.

നിഖിൽ തോമസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, മൂന്നുവർഷത്തെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ കണ്ടെടുത്തിരുന്നു. കായംകുളം എംഎസ്എം. കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പിടിച്ചെടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow