അബ്രഹാം കരാര്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് നേതൃത്വത്തില്‍ യോഗം; യുഎഇ, ബഹ്‌റൈന്‍, ഇസ്രായേല്‍ പങ്കെടുത്തു

മധ്യപൗരസ്ത്യ ദേശത്തെ പ്രാദേശിക ഏകീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്റൈന്‍, ഇസ്രായേല്‍ എന്നിവയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അബ്രഹാം കരാറുമായി സഹകരിക്കുന്ന അറബ് രാഷ്ട്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള യുഎസ്സിലെ ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് യോഗം.

Jan 21, 2023 - 14:46
Jan 21, 2023 - 15:48
 0
അബ്രഹാം കരാര്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് നേതൃത്വത്തില്‍ യോഗം; യുഎഇ, ബഹ്‌റൈന്‍, ഇസ്രായേല്‍ പങ്കെടുത്തു

മധ്യപൗരസ്ത്യ ദേശത്തെ പ്രാദേശിക ഏകീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്റൈന്‍, ഇസ്രായേല്‍ എന്നിവയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അബ്രഹാം കരാറുമായി സഹകരിക്കുന്ന അറബ് രാഷ്ട്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള യുഎസ്സിലെ ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് യോഗം.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ബഹ്റൈനിലെ ശെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും യുഎഇയിലെ ശെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദും പങ്കെടുത്തു. ഈ ആഴ്ച ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഇസ്രായേല്‍ പ്രതിനിധിയും ടെല്‍ അവീവില്‍ നിന്നാണ് യോഗത്തില്‍ പങ്കെടുത്തത്. ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ ഒപ്പുവച്ച സമാധാന കരാറായ അബ്രഹാം ഉടമ്പടിയെ തുടര്‍ന്ന് മേഖലയിലെ രാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തിലുണ്ടായ പുരോഗതി കൂടുതല്‍ ആഴത്തിലാക്കാനും വിപുലീകരിക്കാനുമുള്ള ആഗ്രഹം അമേരിക്ക പ്രകടിപ്പിച്ചു.

ശുദ്ധമായ ഊര്‍ജം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യ, പ്രാദേശിക സുരക്ഷ, വാണിജ്യ ബന്ധങ്ങള്‍ എന്നിവയെ കുറിച്ചും ചര്‍ച്ചകള്‍ നടന്നതായി നാല് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനായി യുഎസ്, ഇന്ത്യ, യുഎഇ, ഇസ്രായേല്‍ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന ഐ2യു2 ഉള്‍പ്പെടെയുള്ള പുതിയ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

അറബ് രാജ്യങ്ങളെയും ഇസ്രായേലിനെയും ഒരേ പ്ലാറ്റ്‌ഫോമില്‍ ഒന്നിച്ചിരുത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്രായേലില്‍ നടന്ന ഉച്ചകോടിയില്‍ യുഎസ്, ബഹ്റൈന്‍, ഈജിപ്ത്, ഇസ്രായേല്‍, മൊറോക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള 150 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. അറബ് സമാധാന ശ്രമങ്ങളില്‍ ട്രംപ് ഭരണകൂടം കൈവരിച്ച പുരോഗതി തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ബൈഡന്‍ ഭരണകൂടം ഫോറത്തിന് രൂപം നല്‍കിയത്. എന്നാല്‍ ജോര്‍ദാനും പലസ്തീനും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല.


പുതിയ രാജ്യങ്ങളിലേക്ക് പങ്കാളിത്തം വിപുലീകരിക്കുന്നതിനും പൊതു താല്‍പ്പര്യങ്ങളിലും വെല്ലുവിളികളിലും ഏകോപിപ്പിക്കുന്നതിനും സ്ഥിരമായി സമ്പര്‍ക്കം പുലര്‍ത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം തീരുമാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow