ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ടുള്ള സിനിമയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും, അശ്ലീലവീഡിയോകള്‍ പകര്‍ത്തും; സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകള്‍ക്കു മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്നും പോലീസ് കണ്ടെത്തി.

Sep 12, 2022 - 01:23
Sep 12, 2022 - 01:29
 0
ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ടുള്ള സിനിമയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും, അശ്ലീലവീഡിയോകള്‍ പകര്‍ത്തും; സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍

 ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ടുള്ള സിനിമയെന്ന് വിശ്വസിപ്പിച്ച് അഭിനയമോഹവുമായെത്തുന്ന യുവതികളെ ചൂഷണത്തിനിരയാക്കിയ സംവിധായകനും സഹസംവിധായകയും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലത്താണ് 300 ലധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ പിടിയിലായത്. ഇയാള്‍ യുവതികളുടെ അശ്ലീലവീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.

സിനിമാ സംവിധായകനാണെന്ന് അവകാശപ്പെടുന്ന വേല്‍സത്തിരനെ ദിവസങ്ങള്‍ക്ക് മുമ്പാണ് സേലം സൂരമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയും സഹസംവിധായകയുമായ ജയജ്യോതിയും പോലീസിന്റെ പിടിയിലായിരുന്നു. ഇവരുടെ അതിക്രമത്തിന് ഇരയായ യുവതി നല്‍കിയ പരാതിയിലായിരുന്നു പോലീസ് നടപടി. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകള്‍ക്കു മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്നും പോലീസ് കണ്ടെത്തി. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സഹനടിമാരെ ആവശ്യമുണ്ടെന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയില്‍ എത്തുന്നത്.

പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നല്‍കാമെന്ന് സംവിധായകന്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. മൂന്നുമാസം ജോലി ചെയ്‌തെങ്കിലും കൂലി കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്‌ളോറിലെത്തിയപ്പോഴാണ് അശ്ലീല ചിത്ര നിര്‍മ്മാണമാണ് നടക്കുന്നതെന്ന് യുവതി തിരിച്ചറിഞ്ഞത്. പിന്നാലെ യുവതി സൂറമംഗളം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌കുകളും ലാപ്‌ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. ഇവയിലാണ് 300 ലധികം സ്ത്രീകളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിനിമാ സംവിധായകന്‍ സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്. വേല്‍സത്തിരനും ജയജ്യോതിയും കൂടാതെ ഇവരുടെ മാനേജര്‍മാരെന്ന് വിശേഷിപ്പിക്കുന്ന രണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഒളിവില്‍ പോകുന്ന ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ഇരുവര്‍ക്കുമെതിരെ നിലവില്‍ 12 പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇവരില്‍ നിന്നെല്ലാം പോലീസ് മൊഴിയെടുത്തു വരികയാണ്. ചൂഷണത്തിന് ഇരയായവര്‍ യാതൊരു മടിയും കൂടാതെ പരാതി നല്‍കാന്‍ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow