'രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഗൗരവത്തോടെ തയാറാവണം:' കേരളാ ഹൈക്കോടതി

ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ടവർക്ക് ബാധകമായ 1869ലെ വിവാഹമോചന നിയമത്തിൽ പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയണം എന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

Dec 10, 2022 - 13:36
 0
'രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഗൗരവത്തോടെ തയാറാവണം:' കേരളാ ഹൈക്കോടതി

ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ടവർക്ക് ബാധകമായ 1869ലെ വിവാഹമോചന നിയമത്തിൽ പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയണം എന്ന  വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. മൗലികാവകാശം ലംഘിക്കുന്നതും ഭരണഘടന വിരുദ്ധവുമാണ് ഈ  വ്യവസ്ഥ എന്ന് വലിയിരുത്തിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.

കഴിഞ്ഞ ജനുവരി 30 ന് വിവാഹിതരായ ദമ്പതിമാരാണ് വിവാഹമോചന നിയമത്തിലെ ഈ വ്യവസ്ഥ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഒന്നിച്ച് ജീവിക്കാനാകില്ലെന്ന് മനസ്സിലായതിനെ തുടർന്ന് ഇരുവരും ഉഭയസമ്മത പ്രകാരം വിവാഹമോചനത്തിനായി കഴിഞ്ഞ മെയ് 31 ന് എറണാകുളം കുടുംബക്കോടതിയെ സമീപിച്ചു. വിവാഹമോചന നിയമത്തിലെ സെക്ഷൻ 10 എ പ്രകാരമായിരുന്നു ഹർജി നൽകിയത്.
എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമെ വിവാഹമോചന ഹർജി ഫയൽ ചെയ്യാനാകൂ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി കുടുംബക്കോടതി ഹർജി സ്വീകരിക്കാൻ തയാറായില്ല. തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

Also Read- പ്ലസ് ടു വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ലാസിലിരുന്നത് നാലു ദിവസം; അധികൃതര്‍ അറിഞ്ഞില്ല

2001ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെയായിരുന്നു ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായുള്ള വ്യവസ്ഥ കൊണ്ടുവരുന്നത്. രണ്ട് വർഷം മുൻപ് വേർപിരിഞ്ഞ് ജീവിച്ച ശേഷമെ ഉഭയസമ്മതപ്രകാരമുള്ള  മോചനത്തിനായി ഹർജി ഫയൽ ചെയ്യാനാകൂ എന്നായിരുന്നു ആദ്യ വ്യവസ്ഥ. എന്നാൽ കേരള ഹൈക്കോടതി 2010 ൽ മറ്റൊരു കേസില് ഇത് ഒരു വർഷമായി കുറച്ചു.

എന്നാൽ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിക്കണം എന്ന വ്യവസ്ഥയും കക്ഷികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.

ഏകീക്യത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഗൗരവത്തോടെ തയ്യാറാവണമെന്ന് ഹൈക്കോടതി

സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലും ഒരു വർഷത്തിന് മുൻപ് വിവാഹമോചന ഹർജി നൽകാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ക്രിസ്ത്യൻ വിഭാഗത്തിന് ബാധകമായ നിയമത്തിൽ ഇത്തരമൊരു വ്യവസ്ഥയില്ലെന്ന്  വിലയിരുത്തിയാണ് ഉത്തരവ്.

ഹര്‍ജിക്കാരുടെ കാര്യത്തിൽ കുടുംബക്കോടതി ഇവരുടെ ഹർജി പരിഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹമോചനം അനുവദിക്കണം. ഹർജിക്കാരിൽ നിന്ന് ഹൈക്കോടതി നേരിട്ട് വിവരങ്ങൾ തേടിയിരുന്നു.

വിവാഹത്തിന്റെ കാര്യത്തിൽ യുണിഫോം നിയമം വേണം

വിവാഹത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ബാധകമായ യൂണിഫോം നിയമം അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. മതനിരപേക്ഷ സമൂഹത്തിൽ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതു നന്മയ്ക്ക് വേണ്ടിയായിരിക്കണം. പൗരന്മാരുടെ ക്ഷേമവും നന്മയുമായിരിക്കണം ഇവിടെ പരിഗണിക്കേണ്ടത്. ഇക്കാര്യത്തിൽ മതത്തിന് യാതൊരു റോളും ഇല്ല.

യൂണിഫോം വിവാഹ നിയമം എന്നത് കേന്ദ്ര സർക്കാർ ഗൗരവകരമായി കണക്കിലെടുക്കണം. കോടതിയുടെ സഹായത്തോടെ തർക്കങ്ങൾ പരിഹരിക്കാനുള്ള നിയമമാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow