പഞ്ചാബിൽ കരാർ നിയമനം അവസാനിപ്പിക്കുന്നു; 35,000 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

വിളകള്‍ നശിച്ചവര്‍ക്ക് നഷ്ടപരിഹാരം, അഴിമതി വിരുദ്ധ സെല്‍ സ്ഥാപിക്കാനുള്ള നടപടി, പൊലീസ് സേനയിലെ 10,000 ഒഴിവുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ 25,000 ഒഴിവുകൾ നികത്താനുള്ള തീരുമാനം എന്നിവയുൾപ്പെടെയുള്ള നടപടികൾ മുഖ്യമന്ത്രി സ്വീകരിച്ചു.

Mar 24, 2022 - 00:09
Mar 24, 2022 - 00:10
 0
പഞ്ചാബിൽ കരാർ നിയമനം അവസാനിപ്പിക്കുന്നു; 35,000 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

പഞ്ചാബിൽ (Punjab) താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഗ്രൂപ്പ് സി, ഡി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും കരാര്‍, ഔട്ട്സോഴ്സിംഗ് നിയമനങ്ങൾ (Contractual Recruitments) അവസാനിപ്പിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ഭഗവന്ത് മന്‍ (Bhagawant Man) ചൊവ്വാഴ്ച അറിയിച്ചു. ''ഗ്രൂപ്പ് സിയിലെയും ഡിയിലെയും 35,000 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത്തരം കരാര്‍, ഔട്ട്സോഴ്സിംഗ് റിക്രൂട്ട്മെന്റുകള്‍ അവസാനിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്,'' ഭഗവന്ത് മന്‍ പറഞ്ഞു.

സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ കരാര്‍ ജീവനക്കാരുടെ സേവനം ക്രമപ്പെടുത്തുമെന്ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്തിരുന്നതായും ഭഗവന്ത് മന്‍ കൂട്ടിച്ചേര്‍ത്തു. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയാണ് ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് വിജയിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മന്‍ തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിയ്ക്കും കൃത്യമായ ചുമതലയും ലക്ഷ്യവും നല്‍കിയിട്ടുണ്ടെന്നും അത് കൃത്യമായി നിർവഹിച്ചില്ലെങ്കിൽ പ്രസ്തുത മന്ത്രിയെ മാറ്റാൻ ജനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ഭഗവന്ത് മന്‍ മുഖ്യമന്ത്രിയായതിന് ശേഷം ഏതാനും ദിവസത്തിനുള്ളില്‍ തന്നെ ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കുകയുണ്ടായി. വിളകള്‍ നശിച്ചവര്‍ക്ക് നഷ്ടപരിഹാരം, അഴിമതി വിരുദ്ധ സെല്‍ സ്ഥാപിക്കാനുള്ള നടപടി, പൊലീസ് സേനയിലെ 10,000 ഒഴിവുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ 25,000 ഒഴിവുകൾ നികത്താനുള്ള തീരുമാനം എന്നിവയുൾപ്പെടെയുള്ള നടപടികൾ മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് ആം ആദ്മി പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പഞ്ചാബില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവ പരിഷ്‌കരിക്കുന്നതിനും സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ വിദേശത്ത് പഠിക്കാന്‍ നിര്‍ബന്ധിതരാകാതിരിക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് നിയന്ത്രിക്കുന്നതുമുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നേരത്തെ ഭഗവന്ത് മന്‍ പറഞ്ഞിരുന്നു.

അതേസമയം പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്ക് ആം ആദ്മി പാര്‍ട്ടി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പടെ അഞ്ച് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തു. ഹര്‍ഭജന്‍ സിങിനെ കൂടാതെ ഡല്‍ഹി എംഎല്‍എ രാഘവ് ഛദ്ദ, ഐഐടി പ്രൊഫസര്‍ സന്ദീപ് പഥക്, ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഉടമ അശോക് മിത്തല്‍, വ്യവസായിയായ സഞ്ജീവ് അറോറ എന്നിവരാണ് എഎപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയത്.

നിലവിലെ എംപിമാരായ പ്രതാപ് സിംഗ് ബജ്വ, ഷംഷേര്‍ സിംഗ് ഡുള്ളോ (കോണ്‍ഗ്രസ്), സുഖ്ദേവ് സിംഗ് ദിന്‍ഡ്സ, നരേഷ് ഗുജ്റാള്‍ (ശിരോമണി അകാലിദള്‍), ഷൈ്വത് മാലിക് (ബിജെപി) എന്നിവരുടെ കാലാവധി ഏപ്രില്‍ 9ന് അവസാനിക്കും. ഒഴിവ് വരുന്ന അഞ്ച് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow