ദക്ഷിണാഫ്രിക്കയ്‌ക്ക് 13 റൺസിനിടെ 2 വിക്കറ്റ് നഷ്ടം

കളത്തിലിറങ്ങിയവരെല്ലാം മികച്ച സംഭാവനകളുമായി കളം നിറഞ്ഞതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സ് അഞ്ചിന് 601 റൺസ്

Oct 11, 2019 - 12:46
 0
ദക്ഷിണാഫ്രിക്കയ്‌ക്ക് 13 റൺസിനിടെ 2 വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സ് അഞ്ചിന് 601 റൺസ് എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. രവീന്ദ്ര ജഡേജയുടെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് വിഫലമായതിനു തൊട്ടുപിന്നാലെയാണ് ക്യാപ്റ്റൻ വിരാട് കോലി ഡിക്ലറേഷൻ പ്രഖ്യാപിച്ചത്. രണ്ടാം ടെസ്റ്റ് സെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ ഒൻപതു റൺസ് അകലെ സെനുരൻ മുത്തുസ്വാമിയാണ് ജഡേജയെ പുറത്താക്കിയത്. ഏകദിന ശൈലിയിൽ തകർത്തടിച്ച ജഡേജ, 104 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 91 റൺസെടുത്തത്. 156.3 ഓവറിലാണ് ഇന്ത്യ 601 റൺസെടുത്തത്. ടെസ്റ്റ് കരിയറിലെ ഏഴാമത്തെ ഇരട്ടസെഞ്ചുറിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും കണ്ടെത്തിയ കോലി, 254 റൺസുമായി പുറത്താകാതെ നിന്നു. 336 പന്തിൽ 33 ഫോറും രണ്ടു സഹിതമാണ് കോലി 254 റൺസെടുത്തത്.

മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ 13 റൺസ് മാത്രമള്ളപ്പോൾ അവർക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ എയ്ഡൻ മാർക്രം,. ഡീൻ എൽഗാർ (ആറ്) എന്നിവരാണ് പുറത്തായത്. ചെറിയ ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഉമേഷ് യാദവിനാണ് രണ്ടു വിക്കറ്റും. രണ്ടു പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ ഉമേഷ് യാദവിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് മാർക്രം പുറത്തായത്. 13 പന്തിൽ ഒരു ഫോർ സഹിതം ആറു റൺസെടുത്ത എൽഗാറിനെ ഉമേഷ് ക്ലീൻ ബോള്‍ ചെയ്തു. നാല് ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. തെയുനിസ് ഡിബ്രൂയ്ൻ (ഏഴ്), തെംബ ബാവുമ (ഒന്ന്) എന്നിവർ ക്രീസിൽ. ഇന്ത്യൻ സ്കോറിനേക്കാൾ 587 റണ്‍സ് പിന്നിലാണ് സന്ദർശകർ

അഞ്ചാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (225) തീർത്ത കോലി–ജഡേജ സഖ്യമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. നേരത്തെ, 295 പന്തിലാണ് കോലി ടെസ്റ്റിലെ ഏഴാം ഇരട്ടസെഞ്ചുറിയിലേക്ക് എത്തിയത്. 28 ഫോറുകളുടെ അകമ്പടിയോടെയാണ് കോലി ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയത്. 174 പന്തിൽ 16 ഫോറുകൾ സഹിതമാണ് കോലി 26–ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. കോലി ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ശേഷം ട്വന്റി20 ശൈലിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. കോലി ഇരട്ടസെഞ്ചുറിയിലെത്തിയ 144–ാം ഓവറിനു ശേഷമുള്ള 12.3 ഓവറിൽ ഇന്ത്യ അടിച്ചെടുത്തത് 118 റൺസാണ്. അതായത് ഓവറിൽ 10 റൺസിന് അടുത്താണ് ഇരുവരും ചേർന്ന് സ്കോർ ചെയ്തത്. 297 പന്തിൽ 200 റൺസെന്ന നിലയിലായിരുന്ന കോലി, തുടർന്നുള്ള 39 പന്തിൽ അടിച്ചെടുത്തത് 54 റൺസാണ്. രണ്ടാം ടെസ്റ്റ് സെഞ്ചുറി ലക്ഷ്യമിട്ട് തകർത്തടിച്ച ജ‍ഡേജ ഇതേ സമയത്ത് 38 പന്തിൽനിന്ന് നേടിയത് 62 റൺസും.

ഇന്ത്യൻ ഇന്നിങ്സിൽ 100 പിന്നിട്ട മൂന്നാമത്തെ സഖ്യമാണ് കോലിയും ജഡേജയും. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാര – മായങ്ക് അഗർവാൾ സഖ്യവും (138), നാലാം വിക്കറ്റിൽ വിരാട് കോലി – അജിൻക്യ രഹാനെ സഖ്യവും (178) സെഞ്ചുറി കൂട്ടുകെട്ടു തീർത്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ കോലിയുടെ ഏഴാം ഇരട്ടസെഞ്ചുറിയാണിത്. ഇരട്ടസെഞ്ചുറിക്കൊപ്പം കോലി ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് നാഴികക്കല്ലും പിന്നിട്ടു. 138–ാം ഇന്നിങ്സിൽ നാഴികക്കല്ലു താണ്ടിയ കോലി, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ്. ഗാരി സോബേഴ്സ്, കുമാർ സംഗക്കാര എന്നിവർക്കൊപ്പമാണ് കോലിയും. 131 ടെസ്റ്റിൽനിന്ന് നേട്ടം സ്വന്തമാക്കിയ വാലി ഹാമണ്ടാണ് മുന്നിൽ. വീരേന്ദർ സേവാഗ് (134), സച്ചിൻ തെൻഡുൽക്കർ (136) എന്നിവർ രണ്ടാമത്

What's Your Reaction?

like

dislike

love

funny

angry

sad

wow