തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശം; CPI

തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശമെന്ന് വിമര്‍ശിച്ച് സിപിഐ(CPI). മണ്ഡലത്തെ മനസ്സിലാക്കാതെ അമിത പ്രതീക്ഷ പുലര്‍ത്തിയെന്ന് സിപിഐ. പരാജയം സിപിഎം(CPM) പരിശോധിക്കട്ടെയെന്നും സിപിഐ നേതൃത്വം

Jun 4, 2022 - 19:51
 0

തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശമെന്ന് വിമര്‍ശിച്ച് സിപിഐ(CPI). മണ്ഡലത്തെ മനസ്സിലാക്കാതെ അമിത പ്രതീക്ഷ പുലര്‍ത്തിയെന്ന് സിപിഐ. പരാജയം സിപിഎം(CPM) പരിശോധിക്കട്ടെയെന്നും സിപിഐ നേതൃത്വം  വ്യക്തമാക്കി.

റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വിജയം. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസക്കാലത്തോളം മണ്ഡലത്തില്‍ വലിയതോതില്‍ ഊര്‍ജിതമായ പ്രചാരണം നടത്തിയിട്ടും 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉജ്ജ്വല വിജയമാണ് നേടിയത്.

 

പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞു. കഴിഞ്ഞ തവണ 33.32 ശതമാനം വോട്ടുകള്‍ ലഭിച്ച എല്‍ഡിഎഫിന് ഇത്തവണ കിട്ടിയത് 35.28 ശതമാനം വോട്ടുകളാണ്. 2244 വോട്ടുകളാണ് കഴിഞ്ഞതവണത്തേക്കാള്‍ അധികം ലഭിച്ചത്.

വോട്ടിംഗ് ശതമാനത്തില്‍ വന്‍കുതിപ്പാണ് കോണ്‍ഗ്രസ് നടത്തിയത്. 53.76 ശതമാനം വോട്ട് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ 43.82 ശതമാനം വോട്ടാണ് ലഭിച്ചത്. 2021ലെ 14,239 വോട്ടുകളുടെ ഭൂരിപക്ഷം 25,016 ആയി ഉയര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ പി ടി തോമസിന് 59,839 വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇത്തവണ ഉമയ്ക്ക് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുവിഹിതമാണ് ലഭിച്ചത്. 72,770 വോട്ടുകളാണ് ഉമ പിടിച്ചത്.

 

എൻഡിഎക്ക് കിട്ടിയത് 10 ശതമാനത്തില്‍ താഴെ വോട്ട് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയപ്പോള്‍ അത് ഇത്തവണ 9.57 ശതമാനമായി കുറഞ്ഞു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് സജി 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത് 12,957 വോട്ടുകള്‍ മാത്രം.

What's Your Reaction?

like

dislike

love

funny

angry

sad

wow