406 കേസുകൾ, സുന്ദർ ഭാട്ടി ഗ്യാങുമായി ബന്ധം; ആതിഖ് അഹമ്മദിനെ കൊന്നവരുടെ ക്രിമിനൽ പശ്ചാത്തലം

Apr 18, 2023 - 07:40
 0
406 കേസുകൾ, സുന്ദർ ഭാട്ടി ഗ്യാങുമായി ബന്ധം; ആതിഖ് അഹമ്മദിനെ കൊന്നവരുടെ ക്രിമിനൽ പശ്ചാത്തലം

രാഷ്ട്രീയ നേതാവും നിരവധി കേസുകളിലെ പ്രതിയുമായ ആതിഖ് അഹമ്മദ് കൊല്ലപ്പെട്ട വാര്‍ത്ത രാജ്യമെമ്പാടും ചര്‍ച്ചയാകുകയാണ്. ആതിഖിനെ വെടിവെച്ചു കൊന്ന പ്രതികളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസിലെ പ്രതിയായ ലവ്‌ലേഷിന്റെ പേരില്‍ 406 ക്രിമിനല്‍ കേസുകളാണുള്ളത്. അരുണ്‍ മൗര്യ അഥവാ കാലിയ എന്നറിയപ്പെടുന്നയാളാണ് കേസിലെ മറ്റൊരു പ്രതി. ഇയാളുടെ പേരില്‍ ഒരു കൊലപാതകുറ്റവും ചുമത്തപ്പെട്ടിട്ടുണ്ട്. സണ്ണി എന്നറിയപ്പെടുന്ന മറ്റൊരാളാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് സുന്ദര്‍ ഭാട്ടി ഗ്യാങ്ങുമായി ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്.

വൈദ്യ പരിശോധനയ്ക്കായി ആതിഖ് അഹമ്മദിനെയും സഹോദരനെയും പ്രയാഗ് രാജിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഈ മൂന്ന് പേരും ചേര്‍ന്ന് വെടിവെച്ച് കൊന്നത്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിലാണ് മൂവരും എത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

ലവ്‌ലേഷ് തിവാരിയ്‌ക്കെതിരെ നിലവില്‍ 406 ക്രിമിനല്‍ കേസുകളാണുള്ളത്. ഡ്രൈവറായി ജോലി നോക്കുന്നയാളാണ് ലവ്‌ലേഷിന്റെ പിതാവ്. വാടക വീട്ടിലാണ് ഇയാളുടെ കുടുംബം കഴിയുന്നത്. ഇയാളുടെ രണ്ട് സഹോദരന്‍മാര്‍ പുരോഹിതവൃത്തിയാണ് ചെയ്യുന്നത്. ഒരു സഹോദരന്‍ പഠിച്ചു കൊണ്ടിരിക്കുന്നു. നിരവധി തവണ ലവ്‌ലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി കേസുകളിൽ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.

കുറ്റകൃത്യങ്ങളിലൂടെ തനിക്ക് പേര് സമ്പാദിക്കണമെന്ന ചിന്തയാണ് ലവ്‌ലേഷിനെന്ന് അയല്‍വാസികളിലൊരാള്‍ പറഞ്ഞു.

സംഭവം അറിഞ്ഞതോടെ പൊട്ടിക്കരഞ്ഞാണ് ലവ്‌ലേഷിന്റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. അതേസമയം ലവ്‌ലേഷ് കടുത്ത ദൈവവിശ്വാസിയാണെന്നും സ്ഥിരമായി ക്ഷേത്രദര്‍ശനം നടത്താറുണ്ടെന്നും പറയപ്പെടുന്നു. വീടു വീട്ട് പോയ ശേഷം ഇയാളുമായി ആരും ബന്ധപ്പെടാറില്ല. ലവ്‌ലേഷിന്റെ ഫോണ്‍ എപ്പോഴും സ്വിച്ച് ഓഫ് ആയിരിക്കുമെന്നും അയല്‍വാസികള്‍ പറഞ്ഞു.

ആതിഖ് അഹമ്മദിനെ മകന്‍ കൊന്നതുമായി ബന്ധപ്പെട്ട യാതൊരു കാര്യവും തനിക്ക് അറിയില്ലെന്ന് ലവ്‌ലേഷിന്റെ പിതാവ് യാഗ്യ തിവാരി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മകനുമായി യാതൊരു ബന്ധവും താന്‍ സൂക്ഷിക്കാറില്ലെന്നും ഇദ്ദേഹം പറഞ്ഞു.

” അവന്‍ ഒരു ജോലിയും ചെയ്യാറില്ല. ലഹരി ഉപയോഗിച്ച് നടക്കുന്നു. ഞങ്ങള്‍ക്ക് നാലു മക്കളാണുള്ളത്. ഇനിയൊന്നും പറയാനില്ല,” എന്നായിരുന്നു ലവ്‌ലേഷിന്റെ പിതാവ് പറഞ്ഞത്.

നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് ലവ്‌ലേഷ് എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. നിയമവിരുദ്ധമായി മദ്യം വില്‍ക്കുക, സ്ത്രീകളെ ശല്യം ചെയ്യുക, തുടങ്ങിയ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

 

ആറ് മാസം മുമ്പ് ജയില്‍ മോചിതനായ ആളാണ് മോഹിത് എന്ന സണ്ണി. നിരവധി ഗുണ്ടാ ഗ്യാങുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 12 വര്‍ഷം മുമ്പാണ് ഇയാള്‍ വീട് വിട്ടിറങ്ങിയത്. ക്രിമിനല്‍ സംഘമായ സുന്ദര്‍ ഭാട്ടി ഗ്യാങുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്.

നല്ല പെരുമാറ്റത്തോടെ വളര്‍ന്നയാളായിരുന്നു മോഹിത്. എന്നാല്‍ ചില കൂട്ടുക്കെട്ടുകളോടെ അയാള്‍ നശിച്ചുപോയെന്ന് ഇദ്ദേഹത്തിന്റെ അയല്‍വാസികള്‍ പറയുന്നു.

ചില സംഭവങ്ങള്‍ക്ക് ശേഷമാണ് മോഹിത് കുരാര വിട്ടത്. ശേഷം ഹാമിര്‍പൂര്‍ ജയിലില്‍ ഒരുവര്‍ഷത്തോളം ഇയാള്‍ കിടന്നിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങളോടൊപ്പം കൂടിയതിനു ശേഷം മോഹിത് തിരിച്ച് കുരാരയിലേക്ക് വന്നിട്ടില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.

അതേസമയം മോഹിത് എന്ന സണ്ണിയ്ക്ക് ജോലിയൊന്നുമില്ലെന്നും വെറുതെ അലഞ്ഞു തിരിയുന്ന സ്വാഭാവമാണെന്നുമാണ് അദ്ദേഹത്തിന്റെ സഹോദരനായ പിന്റു സിംഗ് പറഞ്ഞത്. എങ്ങനെ ഇത്തരം ക്രിമിനല്‍ കേസുകളില്‍ ഏര്‍പ്പെട്ടുവെന്നതിനെപ്പറ്റി തങ്ങള്‍ക്ക് അറിവില്ലെന്നും പിന്റു പറഞ്ഞു. തനിക്കും കുടുംബത്തിനും ഈ വെടിവെപ്പിനെപ്പറ്റി യാതൊന്നുമറിയില്ലായിരുന്നുവെന്നും പിന്റു പറഞ്ഞു.

സണ്ണിയ്‌ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹാമീര്‍പൂരില്‍ തന്നെ ഇയാള്‍ക്കെതിരെ 14 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം, മോഷണക്കുറ്റം, ലഹരികടത്ത്, കൊലപാതക ശ്രമം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

കാലിയ എന്ന പേരിലാണ് അരുണ്‍ മൗര്യ അറിയപ്പെടുന്നത്. മൂന്നിലധികം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. അതേസമയം ആതിഖ് അഹമ്മദ് കേസില്‍ മൗര്യ ഉള്‍പ്പെട്ട സംഭവം ഞെട്ടലോടെയാണ് ഇയാളുടെ നാട്ടുകാര്‍ കേട്ടത്. മൗര്യയുടെ മാതാപിതാക്കള്‍ ആരും തന്നെ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇയാളുടെ രണ്ട് സഹോദരന്‍മാര്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്.

മൗര്യയെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും തന്നെ അയല്‍വാസികള്‍ക്ക് അറിയില്ല. ഒരു പതിറ്റാണ്ട് മുമ്പാണ് ഇയാള്‍ ഗ്രാമം വിട്ട് പോയതെന്ന് അയല്‍വാസികള്‍ പറയുന്നു. അരുണ്‍ മൗര്യയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്നാണ് യുപി പൊലീസ് പറഞ്ഞു.

 

മൂന്ന് പേര്‍ക്കെതിരെയും പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. രണ്ട് തോക്കുകളും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം ആതിഖ് അഹമ്മദിന്റെ ഗ്യാങിനെ ഇല്ലാതാക്കിയെന്ന പേര് തങ്ങള്‍ക്ക് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ കൃത്യം ചെയ്തത് എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംഭവത്തിനു ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.

ആതിഖും സഹോദരന്‍ അഷ്‌റഫും പൊലീസ് കസ്റ്റഡിയിലായതു മുതല്‍ അവരെ കൊല്ലാനുള്ള പദ്ധതികളെപ്പറ്റി തങ്ങള്‍ ആലോചിച്ചിരുന്നുവെന്ന് പ്രതികളിലൊരാള്‍ പൊലീസിന് മൊഴി നല്‍കി.

”തുടര്‍ന്ന് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തി. നല്ലൊരു അവസരം ലഭിച്ചപ്പോൾ തന്നെ കാഞ്ചി വലിച്ച് അവസരം മുതലാക്കി,’ പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ കൂടെയാണ് പ്രതികള്‍ എത്തിയത്. ശേഷമാണ് ആതിഖിനും അഷ്‌റഫിനും നേരെ വെടിയുതിര്‍ത്തത്. സിഗാന പിസ്റ്റള്‍ ആണ് പ്രതികള്‍ ഉപയോഗിച്ചത്. തുര്‍ക്കിയയില്‍ ആണ് ഈ തോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ വഴി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയ പിസ്റ്റള്‍ ആണിതെന്നാണ് പുറത്ത് വരുന്ന വിവരം. വെടിവെപ്പിനിടെ മാന്‍സിംഗ് എന്ന പൊലീസ് കോണ്‍സ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റതായാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow