ലോകത്തിനു വൻ പ്രതീക്ഷ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച

വമ്പൻ പ്രഖ്യാപനങ്ങളോ കരാറുകളോ ഒന്നുമുണ്ടായില്ല, പക്ഷേ ലോകത്തിനു വൻ പ്രതീക്ഷ പകർന്നാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച അവസാനിച്ചത്. ആണവ നിരായുധീകരണം സംബന്ധിച്ച അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ ചർച്ചയിൽനിന്ന്

Jun 12, 2018 - 18:38
 0
ലോകത്തിനു വൻ പ്രതീക്ഷ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച
വമ്പൻ പ്രഖ്യാപനങ്ങളോ കരാറുകളോ ഒന്നുമുണ്ടായില്ല, പക്ഷേ ലോകത്തിനു വൻ പ്രതീക്ഷ പകർന്നാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച അവസാനിച്ചത്. ആണവ നിരായുധീകരണം സംബന്ധിച്ച അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുമെന്നാണു ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ, അദ്ദേഹം എവിടേക്കും പോയില്ല, കിമ്മുമായി നിർണായകമായ ഒരു ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ആ ധാരണാപത്രത്തിലെ പ്രധാന അജന്‍ഡയും മറ്റൊന്നുമായിരുന്നില്ല– ആണവനിരായുധീകരണം തന്നെ. പ്രധാനപ്പെട്ട നാലു വ്യവസ്ഥകളിലാണ് ഇരുനേതാക്കളും സമ്മതമറിയിച്ചിരിക്കുന്നത്.

1. ആണവനിരായുധീകരണത്തിന് പ്രതിജ്ഞാബദ്ധം

കൊറിയൻ ഉപദ്വീപിലെ സമ്പൂർണ ആണവ നിരായുധീകരണത്തിനു തയാറാണെന്നു കിം വ്യക്തമാക്കി. ഇക്കാര്യത്തിൽ ട്രംപിന്റെ പിന്തുണയുമുണ്ട്. ചർച്ചയ്ക്കു മുന്നോടിയായി പ്രതീക്ഷിച്ചതു പോലെത്തന്നെയായിരുന്നു ഇക്കാര്യത്തിൽ കൊറിയയുടെ നീക്കങ്ങൾ. ഒറ്റയടിക്ക് എല്ലാ ആയുധങ്ങളും ഒഴിവാക്കാനാകില്ലെന്ന നിലപാടിലായിരുന്നു കിം. ഘട്ടംഘട്ടമായി ഒഴിവാക്കാം, പക്ഷേ യുഎസിന്റെ ഭാഗത്തു നിന്നു ചില ഉറപ്പുകൾ ലഭിക്കേണ്ടതുണ്ട്. ചിലതു തിരികെ പ്രതീക്ഷിച്ചു തന്നെയാണ് ആണവനിരായുധീകരണത്തിനു തയാറാകുന്നെന്ന സന്ദേശം കൃത്യമായി കിം യുഎസിനു മുന്നിൽ വച്ചു.

ഉപരോധത്തിൽ നിന്ന് ഇളവ്, സാമ്പത്തിക സഹായം, രാജ്യാന്തരതലത്തിൽ നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ഇടപെടൽ, കൊറിയൻ സമാധാന കരാര്‍ ഒപ്പിടാനുള്ള ഇടപെടൽ തുടങ്ങിയവയെല്ലാം കിം പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിലെല്ലാം ട്രംപ് ഉറപ്പു നൽകിയോ എന്നു വ്യക്തമല്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്– ആണവനിരായുധീകരണവുമായി മുന്നോട്ടു പോകാൻ കിം തയാറായാൽ അതിന്റെ പേരിൽ ഉത്തര കൊറിയയ്ക്കു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിൽ യുഎസിന്റെ പിന്തുണയുണ്ടാകും.

>കിമ്മുമായുള്ള തുടർ ചർച്ചകൾക്കു വൈറ്റ് ഹൗസിലേക്കു ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇരു രാജ്യത്തിലെയും ജനങ്ങളുടെ സമാധാനവും സമൃദ്ധിയും ലക്ഷ്യമിട്ടുള്ള കാര്യങ്ങളിലേക്കാണ് ഇനി ചർച്ച വഴിമാറുകയെന്നു ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു. ആണവ ബട്ടൻ വിരൽത്തുമ്പിലുണ്ടെന്ന് ഓർക്കണമെന്നു പരസ്പരം വെല്ലുവിളിച്ചവരാണ് ഇപ്പോൾ സമാധാനത്തിന്റെ പാതയിലേക്കു മാറുന്നതെന്ന കാര്യം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.

യുഎസിനെ ലക്ഷ്യമിട്ടുള്ള മിസൈൽ ഉത്തരകൊറിയ വികസിപ്പിച്ചെടുത്തതിന്റെ പേരിൽ ഇപ്പോഴും ജാഗ്രതയോടെയിരിക്കുന്ന ഹവായ് ദ്വീപ് ജനതയ്ക്കുൾപ്പെടെ ഇനി ആശ്വാസ നെടുവീർപ്പിടാം. ആയുധശേഷിയായി, ഇനി രാജ്യത്തിന്റെ സാമ്പത്തികശേഷി വർധിപ്പിക്കുമെന്ന കിമ്മിന്റെ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ ജനതയ്ക്കു വിശ്വാസമർപ്പിക്കാം. ഉത്തര കൊറിയയ്ക്കു നേരെയുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഉൾപ്പെടെ ഇളവു വരാനിടയുള്ള കാര്യങ്ങളാണു ധാരണാപത്രത്തിലുള്ളത്.

കൊറിയൻ യുദ്ധത്തിനു പിന്നാലെ ഉപദ്വീപിൽ ഇന്നും നിലനിൽക്കുന്ന സംഘർഷത്തിന് അയവു വരുത്തി ഒരു സമാധാന കരാറിനും ഇരുരാജ്യങ്ങളും കൂട്ടായി ശ്രമിക്കും. 1953ൽ യുദ്ധം അവസാനിച്ചെങ്കിലും ഔദ്യോഗികമായി ഒരു കരാർ ഉണ്ടായിരുന്നില്ല. പകരം വെടിനിർത്തൽ കരാറാണ് ഒപ്പിട്ടത്. ഈ സാഹചര്യത്തിൽ യുഎസ് കൂടി ഉൾപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ലോകം പ്രതീക്ഷിച്ചിരുന്നു.

ഇക്കാര്യത്തിൽ ചൈന നേരത്തേ പിന്തുണ അറിയിച്ചിട്ടുണ്ട്. യുഎസ്–ഉത്തര കൊറിയ കൂടിക്കാഴ്ചയെ ചരിത്ര സംഭവമെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിശേഷിപ്പിച്ചതും. കൊറിയൻ ഉപദ്വീപിലെ സമാധാനത്തിന് ആണവനിരായുധീകരണം അത്യാന്താപേക്ഷിതമാണെന്നും ചൈന വ്യക്തമാക്കുന്നു. ഏപ്രിൽ 27ന് ദക്ഷിണകൊറിയയിൽ നടത്തിയ പ്രഖ്യാപനം ട്രംപുമായുള്ള കരാറിലും കിം ആവർത്തിച്ചു. കൊറിയൻ ഉപദ്വീപിലെ പൂർണമായ ആണവനിരായുധീകരണത്തിന് ഉത്തര കൊറിയ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി നടത്തിയ കൂടിക്കാഴ്ചയിൽ കിം അന്നു പറഞ്ഞത്.

കൊറിയൻ യുദ്ധത്തിൽ (1950-53) കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെയെത്തിക്കാനും ധാരണയായിട്ടുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട അയ്യായിരത്തിലേറെ അമേരിക്കൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ ഇപ്പോഴും ഉത്തര കൊറിയയിലുണ്ടെന്നു വിരമിച്ച സൈനികർ അടുത്തിടെ ട്രംപിനു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇവ കണ്ടെത്താനാകുമെന്നും അവർ വ്യക്തമാക്കി. ചിലരുടെയെല്ലാം ഭൗതികാവശിഷ്ടങ്ങൾ നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഇവ തിരിച്ചെത്തിക്കാനുള്ള നീക്കം 2005 മുതൽ നിർത്തി വച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ യുഎസിനു പ്രതീക്ഷ പകരുന്നതാണു ധാരണാപത്രം.

What's Your Reaction?

like

dislike

love

funny

angry

sad

wow