മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ടിക്കാറാം മീണ;'മദ്യ മാഫിയക്കെതിരെ നടപടി എടുത്തതിന് വേട്ടയാടി'

Apr 30, 2022 - 23:13
 0
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ടിക്കാറാം മീണ;'മദ്യ മാഫിയക്കെതിരെ നടപടി എടുത്തതിന് വേട്ടയാടി'

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേ ഗുരുതര ആരോപണവുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ (Teeka Ram Meena).പി.ശശി ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കെ വ്യാജ മദ്യ മാഫിയക്കെതിരെ നടപടിയെടുത്ത തന്നെ വേട്ടയാടി എന്നാണ് ടിക്കാറാം മീണയുടെ ആരോപണം.

ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ കോൺഗ്രസ് മന്ത്രി ടി.എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോട പെരുമാറിയന്നും മീണ ആരോപിക്കുന്നു. തോൽക്കില്ല ഞാൻ (Tholkilla Njan) എന്ന പേരിലുള്ള ടിക്കാറാം മീണയുടെ ആത്മകഥയിലാണ് ഗുരുതര വെളിപ്പെടുത്തലുകൾ.

ഇരുമുന്നണി ഭരണത്തിലും തനിക്കുണ്ടായ കയ്പേറിയ അനുഭവങ്ങളാണ് ആത്മകഥയിൽ ടിക്കാറാം മീണ പറയുന്നത്. തൃശൂർ ജില്ലാ കളക്ടറായിരിക്കെ വ്യാജ കള്ള് നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി വ്യാപാരികളെ പിടികൂടി. ഇതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതി‍ർപ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാൻ ജില്ലാ പൊലീസ് മേധാവിയായിരുന്ന ബി.സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമമുണ്ടായി.

ഇതിനെല്ലാം തലസ്ഥാനത്ത് നിന്ന് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണെന്ന് മീണ. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പി.ശശി വിജയിച്ചു. വ്യാജ കള്ളുകാർക്കെതിരെ നടപടി കടുപ്പിച്ചതോടെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പിന്നീടും പ്രതികാര നടപടി തുടർന്നു. നിർമ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം തന്റെ രക്തത്തിനായി തക്കം പാർത്തിരുന്നവർ അവസരമാക്കി.

വയനാട് കളക്ടറായി ഒരു മാസത്തിനുള്ളിൽ സസ്പെൻഷനിലായി. പൊളിറ്റിക്കൽ സെക്രട്ടറിയുടെ നീക്കങ്ങളാണ് സസ്പെൻഷനിലേക്ക് നയിച്ചത്. തനിക്കായി വാദിച്ചവരോട്, എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമെന്ന് ഇ.കെ.നായനാർ പറഞ്ഞതായും മീണ വെളിപ്പെടുത്തുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്തും തിക്താനുഭവങ്ങൾ ഉണ്ടായി. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരൻ സർക്കാരിന്റെ കാലത്ത്, സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നു.

ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സർവീസ് ബുക്കിൽ മോശം കമന്റെഴുതി. മോശം പരാമർശം പിൻവലിപ്പിക്കാൻ, പിന്നീട് മുഖ്യമന്ത്രിയായ എ.കെ.ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞു. എന്നിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും മീണ. തിങ്കളാഴ്ച പുസ്തകം പുറത്തിറങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow