മുഖ്യമന്ത്രിക്കെതിരായ തൃക്കാക്കരയിലെ പരാമര്‍ശം; കെ സുധാകരനെതിരെ കേസ്

May 19, 2022 - 15:15
 0
മുഖ്യമന്ത്രിക്കെതിരായ തൃക്കാക്കരയിലെ പരാമര്‍ശം; കെ സുധാകരനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ (K Sudhakaran) കേസെടുത്തു.ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ് (Case). പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്ന് കണ്ണൂര്‍ എംപി കുറ്റപ്പെടുത്തി. ചങ്ങലയില്‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നും സുധാകരന്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു.

അതേസമയം പരാമര്‍ശം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി കെ.സുധാകരന്‍  രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമർശം നടത്തിയിട്ടില്ല. താൻ പറഞ്ഞത് മോശം പരാമർശമായിട്ട് തോന്നുന്നുവെങ്കിൽ അത് പിൻവലിക്കുന്നുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസംവിധാനം ദുരുപയോഗം ചെയ്തതിനേയാണ് കുറ്റപ്പെടുത്തിയത് എന്ന് സുധാകരൻ പറഞ്ഞു.

താൻ നടത്തിയ പരാമർശം മലബാറിലുള്ള കൊളോക്കിയൽ ഉപമയാണ്. പരാമർശത്തിൽ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയിൽ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മാത്രം അത് പിൻവലിക്കുന്നു. ഞാൻ എന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമർശം നടത്താറുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് രംഗത്തുവന്നത്. തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടിപ്പണിയെടുക്കുന്നുവെന്നാണ് പറഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം.

'' ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓര്‍മവേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലയില്‍നിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്. ചങ്ങലയില്‍നിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളിറങ്ങി നടക്കുകയല്ലേ? ഞങ്ങള്‍ക്ക് ഹാലിളകിയിട്ടില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ പറയുന്നുള്ളൂ''- സുധാകരന്‍ പറഞ്ഞു.

അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നെറികെട്ട പ്രസ്താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഎം പറഞ്ഞു. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം രാഷ്ട്രീയസംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow