സഹപാഠി നല്‍കിയ പാനീയത്തില്‍ ആസിഡ്; ഇരുവൃക്കകളും പ്രവര്‍ത്തിക്കുന്നില്ല, 11കാരന്‍ ഗുരുതരാവസ്ഥയില്‍

പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഒരു വിദ്യാര്‍ഥി തനിക്ക് ശീതളപാനീയം നല്‍കിയെന്ന് കുട്ടി വീട്ടില്‍ അറിയിച്ചു. രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

Oct 4, 2022 - 19:50
Oct 4, 2022 - 20:08
 0
സഹപാഠി നല്‍കിയ പാനീയത്തില്‍ ആസിഡ്; ഇരുവൃക്കകളും പ്രവര്‍ത്തിക്കുന്നില്ല, 11കാരന്‍ ഗുരുതരാവസ്ഥയില്‍
സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച 6ാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. കന്യാകുമാരി സ്വദേശിയായ 6ാം ക്ലാസ് വിദ്യാര്‍ഥിയാണ് ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റത്. കുട്ടിയുടെ ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു. ആസിഡ് കുട്ടിയുടെ ഉള്ളില്‍ ചെന്നതായി പരിശോധനയില്‍ വ്യക്തമായി. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ (11) ആണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തില്‍ സെപ്തംബര്‍ 24 നാണ് സംഭവം നടന്നത്. പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഒരു വിദ്യാര്‍ഥി തനിക്ക് ശീതളപാനീയം നല്‍കിയെന്ന് കുട്ടി വീട്ടില്‍ അറിയിച്ചു. രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
പിറ്റേന്ന് പനിയെ തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും തുടര്‍ന്ന് കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അശ്വിന്റെ ഇരുവൃക്കകളും പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന്, ഡയാലിസിസ് നടത്തുകയായിരുന്നു. പരിശോധനയില്‍ ആസിഡ് ഉള്ളില്‍ ചെന്നതായി കണ്ടെത്തി. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. അശ്വിന്റെ ക്ലാസില്‍ പഠിക്കുന്ന ആരുമല്ല പാനീയം നല്‍കിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. അതേ സ്‌കൂളിലെ തന്നെയുള്ള മറ്റൊരു വിദ്യാര്‍ഥിയാണെന്നും അശ്വിന് തിരിച്ചറിയാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു. അശ്വിന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
മനുഷ്യജീവന്‍ അപകടത്തിലാക്കുക എന്ന ഉദ്ധേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328ാം വകുപ്പാണ് തമിഴ്‌നാട് പോലീസ് ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്‌കൂളിലെ സിസിടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow