ഇസ്രായേൽ-ഹമാസ് സംഘർഷം: ജനവാസകേന്ദ്രങ്ങളിൽ ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ട ആക്രമണം ഗുരുതരമെന്ന് യുഎഇ

Oct 10, 2023 - 15:18
 0
ഇസ്രായേൽ-ഹമാസ് സംഘർഷം: ജനവാസകേന്ദ്രങ്ങളിൽ ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ട ആക്രമണം ഗുരുതരമെന്ന് യുഎഇ

ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ അക്രമം അവസാനിപ്പിക്കുന്നതിനും പൗരൻമാരുടെ സുരക്ഷക്കും മുൻഗണന നൽകണമെന്ന് യുഎഇ. ഏറ്റുമുട്ടൽ തടയാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. അക്രമത്തിന് ഇരകളായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.

ഗാസ മുനമ്പിന് സമീപമുള്ള ഇസ്രായേൽ പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെയാണ് ഹമാസിന്റെ ആക്രമണം നടന്നതെന്നും, ജനവാസ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടത് ഉൾപ്പെടെയുള്ള ആക്രമണങ്ങളെ ഗുരുതരമായി കാണേണ്ടതുണ്ടെന്നും യുഎഇ പറഞ്ഞു. ഇസ്രായേൽ പൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകൾ ഞെട്ടിച്ചതായും യുഎഇ പറയുന്നു. ഇരുരാജ്യങ്ങളിലുമുള്ള പൗരൻമാർക്ക് നിയമ പരിരക്ഷ ഉറപ്പു വരുത്തണമെന്നും അവരെ അക്രമത്തിന് ഇരകളാക്കരുതെന്നും യുഎഇ ആവശ്യപ്പെട്ടു.

ഇത്തരം അക്രമങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും യുഎഇ അടിവരയിട്ടു പറഞ്ഞു. ഇതിനായി പരസ്പരം സംഭാഷണം, സഹകരണം, സഹവർത്തിത്വം എന്നിവ ഉറപ്പാക്കണമെന്നും ഇത്തരം അക്രമ സംഭവങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം നിശ്ചയദാർഢ്യത്തോടെ നിലകൊള്ളണമെന്നും യുഎഇ ആവശ്യപ്പെട്ടു. മുൻപും യുദ്ധക്കെടുതികൾ അനുഭവിച്ച ജനതക്കു മേൽ വീണ്ടും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും യുഎഇ വ്യക്തമാക്കി.

അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനും ഇസ്രായേലിലെയും പലസ്തീൻ അധിനിവേശ പ്രദേശങ്ങളിലെയും (Occupied Palestinian Territories (OPT)) സമാധാനം പുനഃസ്ഥാപിക്കാനും യുഎഇ അഭ്യർത്ഥിച്ചു. സമാധാനത്തോടെയും അന്തസോടെയും ജീവിക്കാൻ എല്ലാ പൗരൻമാർക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

 ശനിയാഴ്ചയോടെ പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചെത്തി നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. അത്യാധുനിക സാങ്കേതിക വിദ്യകൾ കൈവശമുള്ള ഇസ്രയേൽ സൈന്യം ഹമാസിന്റെ ആക്രമണത്തിൽ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവിൽ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അറുന്നൂറോളം പലസ്തീനികളും മരിച്ചു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യത്തെ സൈന്യം സജ്ജമായിരുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow