ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്ക്

Oct 9, 2023 - 08:04
 0
ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്ക്

ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തിനിടെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സൗത്ത് ഇസ്രായേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജാ ആനന്ദിനാണ് പരിക്കേറ്റത്.  ഇസ്രായേല്‍ സമയം ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.

വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ കട്ടായി. പിന്നീട് ഷീജയെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് പരിക്കേറ്റ ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍: ആവണി ആനന്ദ്, അനാമിക ആനന്ദ്.

 അതേസമയം ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍  മരണസംഖ്യ ആയിരത്തിനരികെയെത്തി. ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലുകാരുടെ എണ്ണം 600 കടന്നു. ഹമാസിന്റെ പ്രവർത്തകർ ടെൽ അവീവിലേക്കെത്തി ഇരച്ചെത്തി ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 370 പലസ്തീനികളും മരിച്ചു. പോരാട്ടം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. നിരവധി ഇസ്രായേലി പൗരന്മാരെ തട്ടിക്കൊണ്ടുവന്നതായി ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയെ ലക്ഷ്യമാക്കി ആക്രമണം നടത്തുമ്പോഴും, ലെബനൻ അതിർത്തിയിൽ ഹെസ്‌ബൊള്ളയുമായും ഇസ്രായേൽ പോരാട്ടം നടത്തുകയാണ്. ഹാർ ദോവിലെ ഹെസ്ബൊള്ള കേന്ദ്രം ലക്ഷ്യമാക്കി ഇസ്രായേലി സൈന്യം ഡ്രോണാക്രമണം നടത്തി. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള മേഖലയായ ഷേബാ ഫാമിന് നേരെ ഹെസ്‌ബൊള്ള ആക്രമണം നടത്തിയിരുന്നു. പലസ്തീനിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഹെസ്‌ബൊള്ളയുടെ ആക്രമണം.

What's Your Reaction?

like

dislike

love

funny

angry

sad

wow