KSRTCയില്‍ ശമ്പള വിതരണം ഇന്ന് മുതല്‍ ?; ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു, പ്രതീക്ഷയോടെ ജീവനക്കാര്‍

May 20, 2022 - 16:50
 0
KSRTCയില്‍ ശമ്പള വിതരണം ഇന്ന് മുതല്‍ ?; ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു, പ്രതീക്ഷയോടെ ജീവനക്കാര്‍

കെഎസ്ആര്‍ടിസി (KSRTC) ജീവനക്കാര്‍ക്കാരുടെ ശമ്പളം ഇന്ന് മുതല്‍ വിതരണം  ചെയ്‌തേക്കും. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാരും പ്രതീക്ഷയിലാണ്. ജിഎസ്ടി കൗൺസിൽ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പണം നൽകാൻ അനുമതി നൽകും.

ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം. 50 കോടി രൂപയാണ് ഓവര്‍ ഡ്രാഫ്റ്റായി ബാങ്കില്‍ നിന്നും എടുക്കുന്നത്. കൂടുതൽ തുക ആവശ്യമെങ്കിൽ താത്കാലിക  സാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.ശന്പള വിതരണം വൈകിയതിനെതിരായ സിഐടിയു യൂണിയന്‍റെ പ്രതിഷേധ സംഗമം ഇന്ന് ട്രാൻപോർട്ട് ഭവന് മുന്നിൽ നടക്കും.

ഏപ്രിൽ മാസത്തെ ശമ്പളത്തിനായി ജീവനക്കാർ മൂന്ന് ആഴ്ച കാത്തിരുന്നു. ഭരണാനുകൂല സംഘടനയായ സിഐടിയു വരെ മൗനം വെടിഞ്ഞ് അനിശ്ചിത കാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഐഎൻടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണ് ജാഥയെന്ന് ബിഎംഎസും തീരുമാനിച്ചു. തൊഴിലാളിയൂണിയനുകൾ സമ്മർദ്ദം കടുപ്പിച്ചതോടെ സർക്കാർ മുന്‍ നിലപാടില്‍ നിന്ന് മാറാന്‍ തയാറാവുകയായിരുന്നു.

ശമ്പളത്തുക മാനേജ്മെന്റ് തന്നെ കണ്ടെത്തട്ടേയെന്ന  നിലപാടിൽ മാറ്റമുണ്ടകുമെന്ന സൂചന നൽകി ഇന്നലെ ധനമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ച് ആശയവിനിമയം നടത്തി. കെഎസ്ആർടിസിക്ക് എത്ര രൂപ സമാഹരിക്കാന്‍ കഴിയും. ശമ്പളം നൽകാൻ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങള്‍ ധന വകുപ്പ് ശേഖരിച്ചു.

അതേസമയം, പ്രതിസന്ധിക്കിടയിലും സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ വിമര്‍ശനം ഉണ്ടായി. 700 ബസ്സ് വാങ്ങാനാണ് തുക അനുവദിച്ചത്. ഏപ്രിൽ മാസത്തെ പകുതി ശമ്പളമെങ്കിലും കൊടുക്കാൻ കഴിയുമോ എന്ന ചര്‍ച്ച കെഎസ്ആര്‍ടിസിയിൽ നടക്കുന്നനിടെയാണ് സിഎൻജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം.

കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകൾ വാങ്ങാനാണ് പദ്ധതി. ആയിരം സിഎൻജി ബസ് വാങ്ങാൻ 2016 ലെ ബജറ്റിൽ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവിൽ കെഎസ്ആര്‍ടിസിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്നത് ഒരു സിഎൻജി ബസ് മാത്രമാണ്. പരിസ്ഥിതി സൗഹൃദമെങ്കിലും കയറ്റിറക്കമുള്ള കേരളത്തിന്റെ നിരത്തുകളിൽ ബസ് പ്രായോഗികമല്ലെന്ന വിമര്‍ശനം കെഎസ്ആര്‍ടിസിക്ക് അകത്ത് തന്നെയുണ്ട്. ഇന്ധന വില ഡീസലിനൊപ്പം ഉയര്‍ന്ന സാഹചര്യവും ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

സി എൻ ജി ഫില്ലിങ് സ്റ്റേഷനുകളും ഇതിനൊടൊപ്പം തുടങ്ങും. കെ.എസ്.ആർ.ടി.സി.ക്ക് ഡിപ്പോയും വർക് ഷോപ്പും ഉള്ള സ്ഥലങ്ങളിൽ സി.എൻ.ജി. ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനാണ് കൂടുതൽ പരിഗണന നൽകുന്നത്. കെ സ്വിഫ്റ്റ് ബസുകൾ ആദ്യ മാസം മികച്ച കളക്ഷൻ നേടിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കൂടുതൽ ബസുകൾ വാങ്ങാന്‍ അനുമതി നൽകിയത്

What's Your Reaction?

like

dislike

love

funny

angry

sad

wow