'ദിലീപിൻ്റെ വീട്ടിൽ പോയിട്ടുണ്ട്, എന്നാൽ പോയത് പണം ആവശ്യപ്പെടാനല്ല': വൈദികൻ്റെ മൊഴി

നടി അക്രമിക്കപ്പെട്ട കേസിൽ (Actress Attack Case) സംവിധായകൻ ബാലചന്ദ്രകുമാറിന്റെ (Balachandrakumar) സുഹ്യത്തായ വൈദികൻ വിക്ടറിൻ്റെ (Victor) മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

Apr 28, 2022 - 15:35
 0
'ദിലീപിൻ്റെ വീട്ടിൽ പോയിട്ടുണ്ട്, എന്നാൽ പോയത്  പണം ആവശ്യപ്പെടാനല്ല':  വൈദികൻ്റെ മൊഴി

നടി അക്രമിക്കപ്പെട്ട കേസിൽ (Actress Attack Case) സംവിധായകൻ ബാലചന്ദ്രകുമാറിന്റെ (Balachandrakumar)  സുഹ്യത്തായ വൈദികൻ വിക്ടറിൻ്റെ (Victor) മൊഴി  ക്രൈംബ്രാഞ്ച്  രേഖപ്പെടുത്തി. ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപ്പെട്ടതിന് പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിന് ഒപ്പം വൈദികൻ വിക്ടർ തന്നെ വന്നു കണ്ടെന്നായിരുന്നു ദിലീപിൻ്റെ ആരോപണം. ദിലീപിൻ്റെ വീട്ടിൽ പോയിട്ടുണ്ടെന്നും ബാലചന്ദ്രകുമാറിന് ഒപ്പമാണ് പോയതെന്നും വൈദികൻ മൊഴി നൽകി.

എന്നാൽ ദിലീപിനോട് പണം ആവശ്യപ്പെടാനല്ല പോയതെന്നും പല മറ്റു കാര്യങ്ങൾക്ക് വേണ്ടിയാണ് ദിലീപിനെ കണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്‍റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇത് പണം വേണമെന്നായിരുന്നും പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചത്.  ഇതിനായി വൈദികനായ വിക്ടറും ഒരുമിച്ച് ബാലചന്ദ്രകുമാർ വീട്ടിൽ വന്നു കണ്ടു. പണം  നൽകാതെ വന്നതോടെ   ശത്രുതയായെന്നുമായിരുന്നു  ദിലീപിൻ്റെ സത്യവാങ്മൂലം. ഈ അരോപണത്തിൻ്റെ നിജസ്ഥിതി മനസിലാക്കുന്നതിന് വേണ്ടിയാണ് നെയ്യാറ്റിൻകര ബിഷപ്പിൻ്റെയും വൈദികനായ വിക്ടറിൻ്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

കേസിൽ മൊഴി എടുക്കാൻ ഹാജരാകണമെന് കാട്ടി നെയ്യാറ്റിൻകര  ബിഷപ്പിന് ക്രൈംബ്രാഞ്ച്  നോട്ടീസ് നൽകി. എന്നാൽ നോട്ടീസിന് ബിഷപ്പ് മറുപടി നൽകിയിട്ടില്ല. കേസിൽ ബാലചന്ദ്രകുമാറിന്‍റെ സുഹ്യത്തായ വൈദികൻ വിക്ടറിൻ്റെ മൊഴി  ക്രൈംബ്രാഞ്ച്  രേഖപ്പെടുത്തുകയാണ്. ദിലീപിൻ്റെ സത്യവാങ്മൂലത്തെ കുറിച്ചുള്ള  കാര്യങ്ങളിലാണ് വൈദികനായ വിക്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.

അതേ സമയം നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ ചോദ്യം ചെയ്യലിൽ അനിശ്ചിതത്വം തുടരുന്നു. ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് വീട്ടിൽ സാങ്കേതിക സൗകര്യം ഇല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതോടെ ഇന്നത്തെ ചോദ്യം ചെയ്യൽ നടന്നില്ല. വീട്ടിൽ  ആണെങ്കിൽ മാത്രം ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് കാവ്യയുടെ നിലപാട്.

കാവ്യാ മാധവനെ ചോദ്യംചെയ്യാൻ തീരുമാനിച്ചെങ്കിലും സ്ഥലം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. ആലുവ പത്മ സരോവരത്തിലെ വീട്ടിൽ കാവ്യയെ ചോദ്യം ചെയ്യാനുള്ള സാങ്കേതിക സൗകര്യം ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോറൻസിക് റിപ്പോർട്ടുകളും  ഫോൺ സംഭാഷണങ്ങളും അടക്കം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം ചോദ്യം ചെയ്യാൻ. പ്രൊജക്ടർ ഉൾപ്പെടെയുള്ള സാങ്കേതിക സഹായവും ചോദ്യംചെയ്യലിന് ആവശ്യമുണ്ട്. ഈ സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രം വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്. അല്ലെങ്കിൽ കാവ്യയ്ക്ക് ഉചിതമായ മറ്റൊരിടം അറിയിക്കാമെന്നും  ക്രൈംബ്രാഞ്ച് പറയുന്നു. എന്നാൽ വീട്ടിൽ വച്ചാണെങ്കിൽ മാത്രം ചോദ്യംചെയ്യലിനോട് സഹകരിക്കാമെന്ന് നിലപാടിലാണ് കാവ്യ. കേസിൽ താൻ സാക്ഷി മാത്രമാണെന്നും ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാൻ നിയമപരമായ അവകാശമുണ്ടെന്നും കാവ്യ ക്രൈംബ്രാഞ്ചിന് മറുപടി നൽകി. ഇതോടെ കാവ്യാമാധവനെ ചോദ്യം ചെയ്യാനുള്ള തീരുമാനം അനിശ്ചിതത്വത്തിൽ നീളുകയാണ്.

കാവ്യ അടക്കം സാക്ഷികൾ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് കാവ്യയുടെ ശ്രമമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഇക്കാര്യം കോടതിയെ അറിയിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow