യുവതിയുടെ മൊഴി വഴിത്തിരിവായി; മേപ്പയൂരിലെ നിവേദിനെ ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

Aug 19, 2022 - 01:58
 0

മൂന്നു മാസം മുൻപ് യുവാവിന്റെ മരണത്തിനു കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തു. കീഴ്പയൂരിലെ നിവേദിന്റെ മരണത്തിനു കാരണമായ വാഹനവും ഡ്രൈവറെയും മേപ്പയൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കായണ്ണ കുറുപ്പൻ വീട്ടിൽ ചോയിയുടെ മകൻ പ്രബീഷിനെയും ‘കെഎൽ 01 AE 8284’ മാരുതി കാറുമാണ് കസ്റ്റഡിയിലെടുത്തത്. സെക്ഷൻ 304 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അപകടം നടക്കുന്ന സമയത്ത് വാഹനത്തിന് ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ മേയ് 21നാണ് അപകടം ഉണ്ടായത്. പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ കീഴ്പയൂർ സ്വദേശി മീത്തലെ ഒതയോത്ത് നിവേദിനേയും കാൽനട യാത്രക്കാരനായ ഗായകൻ മൊയ്തിയെയും ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ കടന്നു കളയുകയായിരുന്നു. പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അപകടത്തിനു ദൃക്സാക്ഷിയായ കുറ്റ്യാടി വടയം സ്വദേശി സീന മൂന്നു ദിവസം മുൻപു മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട് പൊലീസിൽ ഹാജരായി മൊഴി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് കേസിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് മേപ്പയൂർ സിഐ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ് പ്രതിയെയും വാഹനവും കണ്ടെത്തുന്നതിലേക്കു എത്തിയത്. അന്വേഷണം തുടരുമെന്ന് മേപ്പയൂർ പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow