ട്രെയിനില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ പാട്ട് വെയ്ക്കുകയോ ചെയ്താൽ പിഴശിക്ഷ; ഇന്ത്യൻ റെയിൽവേ

ട്രെയിനില്‍ (Train) യാത്ര ചെയ്യുമ്പോള്‍ ഫോണിലൂടെ ഉറക്കെ സംസാരിക്കുകയോ ഉച്ചത്തിൽ പാട്ട് വെയ്ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി റെയില്‍വേ മന്ത്രാലയം (Railway Ministry).

Jan 25, 2022 - 11:12
 0
ട്രെയിനില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ പാട്ട് വെയ്ക്കുകയോ ചെയ്താൽ പിഴശിക്ഷ; ഇന്ത്യൻ റെയിൽവേ

ട്രെയിനില്‍ (Train) യാത്ര ചെയ്യുമ്പോള്‍ ഫോണിലൂടെ ഉറക്കെ സംസാരിക്കുകയോ ഉച്ചത്തിൽ പാട്ട് വെയ്ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി റെയില്‍വേ മന്ത്രാലയം (Railway Ministry).

യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തിന് ട്രെയിനിലെ ജീവനക്കാരും ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളാണ് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ (Guidelines) രൂപപ്പെടുത്താൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

രാത്രി 10 മണിക്ക് ശേഷമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

  • ഒരു യാത്രക്കാരനും അവരുടെ സെല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുകയോ ചെയ്യരുത്. ഇത് സഹയാത്രികർക്ക് അസൗകര്യം ഉണ്ടാക്കുന്നു.
  • നൈറ്റ്‌ലൈറ്റ് ഒഴികെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം.
  • സംഘമായി യാത്ര ചെയ്യുന്നവര്‍ക്ക് രാത്രി വൈകുവോളം സംസാരിച്ചിരിക്കാന്‍ കഴിയില്ല. സഹയാത്രികർ പരാതി നൽകിയാൽ കർശന നടപടിയുണ്ടാകും.
  • ചെക്കിംഗ് സ്റ്റാഫ്, ആര്‍പിഎഫ്, ഇലക്ട്രീഷ്യന്‍, കാറ്ററിംഗ്, മെയിന്റനന്‍സ് സ്റ്റാഫ് എന്നിവര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ പ്രവര്‍ത്തിക്കണം.


ഈ വ്യവസ്ഥകള്‍ കൂടാതെ, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾക്കും റെയില്‍വേ ജീവനക്കാര്‍ ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്നും റെയിൽവേ മന്ത്രാലയം നിർദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ആരംഭിച്ചതായി പശ്ചിമ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

ക്യാമ്പയിന്റെ ഭാഗമായി, ടിക്കറ്റ് ചെക്കര്‍മാരും മറ്റ് റെയില്‍വേ ജീവനക്കാരും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കാതിരിക്കാന്‍ യാത്രക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇയര്‍ഫോണിലല്ലാതെ പാട്ട് കേള്‍ക്കരുതെന്ന് ജീവനക്കാര്‍ യാത്രക്കാരോട് നിര്‍ദേശിക്കും.

റെയില്‍വേയുടെ നീക്കത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കൈകാര്യം ചെയ്യുന്ന രീതിയില്‍ തന്നെ ഉച്ചത്തിൽ പാട്ട് വെച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നവരെയും നേരിടണമെന്ന് റെയില്‍ യാത്രി പരിഷത്ത് പ്രസിഡന്റ് പറഞ്ഞു.

2019ൽ ബസുകളിലും ട്രെയിനുകളിലും മൊബൈല്‍ ഫോണുകളിലോ മറ്റ് ഗാഡ്ജെറ്റുകളിലോ ഉച്ചത്തില്‍ സംഗീതമോ വീഡിയോകളോ പ്ലേ ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.

അഭിഭാഷകനായ രമേഷ് നായിക് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്കയും ജസ്റ്റിസ് എച്ച്.ടി നരേന്ദ്ര പ്രസാദും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സംസ്ഥാന, റെയില്‍വേ അധികാരികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. പൊതുഗതാഗതത്തില്‍ സമാധാനപരമായ യാത്ര ഉറപ്പാക്കിക്കൊണ്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരാവകാശം സംരക്ഷിക്കാന്‍ അധികാരികള്‍ക്ക് ബാധ്യതയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

What's Your Reaction?

like

dislike

love

funny

angry

sad

wow